കനത്തപേമാരിയിൽ കുതിർന്ന് വിറച്ച് കുട്ടി കുരങ്ങൻ; ചേർത്ത് പിടിച്ച് കണ്ണീരൊഴുക്കി രക്ഷാപ്രവർത്തകൻ; നന്മ നിറഞ്ഞ വീഡിയോയ്ക്ക് നിറകൈയ്യടി

കഴിഞ്ഞ പ്രളയകാലത്തെ പോലെ സഹായങ്ങൾ ഒഴുകിയെത്താത്തത് എല്ലാം നഷ്ടപ്പെട്ടവർക്ക് വീണ്ടും തിരിച്ചടിയാവുകയാണ്.

കൊച്ചി: കേരളത്തിലൊട്ടാകെ കനത്തമഴ നാശം വിതയ്ക്കുന്നതിനിടെ കൂടുതൽ നാശം വിതച്ച സ്ഥലങ്ങളിലുള്ള ഉറ്റവരേയും ബന്ധുക്കളേയും കുറിച്ച് വിവരങ്ങൾ പോലും ലഭിക്കാതെ തേങ്ങുകയാണ് ഒരു ജനത. ദുരിതാശ്വാസ ക്യാംപുകളിലേക്ക് കഴിഞ്ഞ പ്രളയകാലത്തെ പോലെ സഹായങ്ങൾ ഒഴുകിയെത്താത്തത് എല്ലാം നഷ്ടപ്പെട്ടവർക്ക് വീണ്ടും തിരിച്ചടിയാവുകയാണ്.

ഇതിനിടെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പുഴ ഗതിമാറി ഒഴുകിയുമൊക്കെ പ്രദേശങ്ങൾ പലതും ഒറ്റപ്പെട്ട നിലയിലായി. ബന്ധുക്കൾ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് പോലും പലർക്കും വിവരമില്ല. ദുരിതാശ്വാസ ക്യാംപുകളിലേക്ക് തങ്ങളുടെ ഉറ്റവരെ അന്വേഷിച്ച് തുടരെ വിളികളെത്തുകയാണ്. മഴക്കെടുതി ഇതുവരെ എത്രജീവനുകളെടുത്തു എന്ന് കണക്കാക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. മേപ്പാടിയിലെ പുത്തുമലയും മലപ്പുറത്തെ കവളപ്പാറയും കേരളത്തിനെ അന്നും നെഞ്ചിലെ കനലായി എരിയുമെന്നുറപ്പ്.

കേരളത്തിൽ മാത്രമല്ല,തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലും മഴക്കെടുതി തുടരുകയാണ്. അതിനുമുമ്പ് മഴ മഹാരാഷ്ട്രയേയും ഗുജറാത്തിനേയും ജലത്തിൽ മുക്കി കളഞ്ഞിരുന്നു. പലരുടെയും ജീവനും സ്വത്തും കവരുകയും ചെയ്തിരുന്നു. ഇവിടങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളും വീഡിയോകളും കേരളത്തിലെ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളോടൊപ്പം സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. അതിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്.

രക്ഷാപ്രവർത്തനത്തിനിടെ ഒരാൾ നനഞ്ഞ് കുതിർന്ന് വിറയ്ക്കുന്ന കുട്ടിക്കുരങ്ങനെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുന്ന വീഡിയോ. അമ്മയും ഉറ്റവരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് പോയതായേക്കാം ആ കുരങ്ങൻ കുഞ്ഞും. മനുഷ്യരെ പോലെ മിണ്ടാപ്രാണികളും ദുരന്തമുഖത്ത് നമ്മുടെ കരുണ അർഹിക്കുന്നു എന്ന് വിളിച്ചോതുകയാണ് ഈ കുഞ്ഞ് കുരങ്ങൻ. കുരങ്ങിന്റെ പുറത്ത് വാത്സല്യത്തോടെ തടവുന്ന രക്ഷാപ്രവർത്തകൻ ചെറുതായി വിതുമ്പുന്നതും വീഡിയോയിൽ കാണാം.
രക്ഷാപ്രവർത്തകന്റെ നെഞ്ചിൽ കിടന്ന് ചൂടുപറ്റുന്ന ആ കുഞ്ഞിന്റെയും അതുകണ്ട് വിതുമ്പുന്ന ആ മനുഷ്യന്റേയും വീഡിയോ ഹൃദയം തൊടാതിരിക്കുന്നതെങ്ങനെ. വീഡിയോ എന്ന് എടുത്തതാണെന്നോ ആരാണ് ഇയാൾ? എവിടെ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നൊന്നും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എങ്കിലും സോഷ്യൽമീഡിയയിൽ ഏറെ പ്രചരിക്കുകയാണ് ഈ വീഡിയോ.

Exit mobile version