പുത്തുമലയിൽ മരണം ഒമ്പതായി; രക്ഷാപ്രവർത്തനത്തിന് 40 അംഗ ഫയർഫോഴ്‌സ് മാത്രം; നേവി ഉടനെത്തും

ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെത്തി.

മേപ്പാടി: വയനാട് ജില്ലയെ ദുരുതത്തിലാക്കി മഴക്കെടുതികൾ തുടരുന്നു. മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായി മരിച്ചവരുടെ എണ്ണം ഒമ്പതായി. ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. അജിത എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് വിവരം.

അതേസമയം, പുത്തുമലയിലെ നൂറേക്കറോളം വരുന്ന പ്രദേശത്തെ ഉരുൾപൊട്ടൽ തുടച്ചുനീക്കുകയായിരുന്നു. 40ഓളം പേരാണ് മണ്ണിനടിയിൽ പെട്ടതെന്നാണ് വിവരം. എന്നാൽ പ്രതികൂല കാലവസ്ഥയിൽ കാര്യക്ഷമമായ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുന്നില്ല. 40ഓളം വരുന്ന ഫയർഫോഴ്‌സ് സംഘമാണ് നിലവിൽരക്ഷാപ്രവർത്തനം നടത്തുന്നതെന്നാണ് വിവരം. ഉടൻ രക്ഷാപ്രവർത്തനത്തിന് നേവി സംഘം എത്തും. മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുകയാണ്.

കേരളത്തിൽ മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയിൽ മലബാർ പ്രദേശത്താണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ മഴക്കെടുതികളിൽ പെട്ട് മരിച്ചവരുടെ എണ്ണം 44 ആയി.

Exit mobile version