അടുത്ത 24 മണിക്കൂറും അതിതീവ്ര മഴ; എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്; ജനങ്ങൾ ജാഗ്രത പാലിക്കണം; നെഹ്‌റു ട്രോഫി മാറ്റി വെച്ചെന്നും മുഖ്യമന്ത്രി

മഴ രാത്രിയോടെ ശക്തി കുറഞ്ഞാലും മലയോരമേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം: വരുന്ന 24 മണിക്കൂറും സംസ്ഥാനത്ത് ഒട്ടാകെ അതിശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നതതല യോഗത്തിന് ശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. അതിതീവ്ര മഴ ആണുള്ളത്. നദികളിൽ അപകടകരമായ രീതിയിൽ വെള്ളം ഉയർന്നിട്ടുണ്ട്. പെരിയാർ, വളപട്ടണം പുഴ, മുതിരപ്പുഴ. ചാലക്കുടി പുഴ എന്നിവിടങ്ങളിൽ വെള്ളം ഉയർന്നിട്ടുണ്ട്. വെള്ളം ഇനിയും ഉയരാനിടയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴ രാത്രിയോടെ ശക്തി കുറഞ്ഞാലും മലയോരമേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. ആഗസ്റ്റ് 15ന് വീണ്ടും മഴ ശക്തമാകാൻ ഇടയുണ്ടെന്നും പ്രവചനമുണ്ട്. അതോടൊപ്പം കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾ ഉണ്ടാകാനും സാധ്യതയുണ്ട്. കടലോര മേഖലകളും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട് സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 5936 കുടുംബങ്ങളിലെ 22.165 പേർ ക്യാമ്പുകളിൽ എത്തിയിട്ടുണ്ട്.

ബാണാസുരസാഗർ ഉടനെതന്നെ തുറക്കേണ്ട സാഹചര്യമുണ്ട്. ഡാമുകൾ തുറക്കേണ്ടി വന്നാൽ പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ കൊണ്ടാർ കനാൽ തകർന്നിട്ടുണ്ട്. അതിനാൽ ചാലക്കുടി പുഴയിലേക്ക് കൂടുതൽ വെള്ളം എത്താൻ സാധ്യതയുണ്ട്. അതുപോലെതന്നെ പെരിയാർ നിറഞ്ഞ് ഒഴുകുകയാണ്. ആലുവ ഭാഗങ്ങളിൽ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്.

വെള്ളപ്പൊക്കം കാരണം വാട്ടർ അതോറിറ്റിയുടെ 58 ജലവിതരണ പദ്ധതികൾ തടസ്സപ്പെട്ടിട്ടുണ്ട്. ഒരുലക്ഷത്തി 66000 കണക്ഷനുകളെ ഇത് ബാധിച്ച . വെള്ളം പൂർണ്ണമായി ഇറങ്ങിയാൽ മാത്രമെ ശരിയാക്കാൻ പറ്റു. അതുവരെ ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ട് .

ജില്ല ഭരണകൂടം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പോലീസ്,ഫയർ ആൻഡ് റെസ്‌ക്യൂ സംവിധാനങ്ങൾ ജാഗ്രതയോടെ നിൽപ്പുണ്ട് . പ്രതികരണ സേനയുടെ 13 ടീമുകൾ സംസ്ഥാനത്ത് എത്തി കഴിഞ്ഞിട്ടുണ്ട്. മൂന്ന് കോളം സൈന്യം ഇപ്പോൾ തന്നെ രംഗത്തുണ്ട് മദ്രാസ് റെജിമെൻറിന്റെ 2 ടീം ഉടനെ പാലക്കാട് എത്തും. സ്ഥലത്തുനിന്ന് മാറാതിരിക്കുന്നതുകൊണ്ട് ആരും അപകടത്തിൽ പെടാൻ പാടില്ല. രക്ഷാപ്രർവത്തകർ ആവശ്യപ്പെട്ടാൽ നിർബന്ധമായും മാറുക തന്നെ വേണം. കഴിഞ്ഞ പ്രളയത്തിന് അനുഭവം നമുക്കുണ്ട്. രക്ഷാപ്രവർത്തകരും ആയി സഹകരിക്കണം. ഈ സമയം മലയോരമേഖലകളിലെ വിനോദസഞ്ചാരം ഒഴിവാക്കണം. അപകട സാധ്യതയുള്ള റോഡുകൾ, ഒഴുക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലൂടെയുള്ള വാഹനഗതാഗതം ഒഴിവാക്കണം. വെള്ളം കയറും എന്ന് ഭയപ്പെടുന്ന മേഖലകളിൽ ആവശ്യമായ മുൻകരുതൽ എടുക്കണം. ജാഗ്രതവേണം എന്നത് പരിഭ്രാന്തരാകണം എന്നല്ല. കൂട്ടത്തോടെ പരിഭ്രാന്തരായാൽ അതുതന്നെ ആപത്താകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ നാളെ നടത്താനിരുന്ന നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചതായും, തീയതി പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version