എന്റെ മകന് നീതി നിഷേധിക്കുന്നതെന്തിന്..! സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയത് പ്രതികളെ സഹായിക്കാനാണോ, ആരോപണവുമായി കൊല്ലപ്പെട്ട മധുവിന്റെ അമ്മ

അട്ടപ്പാടി: പ്രതികളെ സഹായിക്കാനാണ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയത്. ഗുരുതര ആരോപണവുമായി കൊലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ. എന്റെ മകന് നീതി നിഷേധിക്കുന്നതെന്തിന് എന്നാണ് ആ അമ്മ ചേദിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും തന്റെ മകന് നീതി ലഭിക്കണമെന്നും മല്ലിക വ്യക്തമാക്കി.

കേസിന് കൂടുതല്‍ ഫീസ് നല്‍കാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ഗോപിനാഥിന്റെ നിയമന ഉത്തരവ് സര്‍ക്കാര്‍ റദ്ദു ചെയ്തത്.

വാര്‍ത്തയിലൂടെയാണ് ഈ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഉണ്ടായ ഞെട്ടല്‍ ഇതുവരെ മാറിയില്ലെന്ന് മധുവിന്റെ കുടുംബം വ്യക്തമാക്കി. ശേഷം തങ്ങളുടെ വിഷമം ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് കേരളത്തെ ഞെട്ടിച്ച ആള്‍ക്കൂട്ട കൊലപാതകം നടന്നത്. മോഷ്ടാവ് എന്നാരോപിച്ച് മധുവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് മധുവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകവെ മരണപ്പെടുകയായിരുന്നു.

കേസില്‍ 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കുറ്റപത്രം നല്‍കിയിരുന്നു. പ്രതികളെല്ലാം നിലവില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. കേസ് വിചാരണഘട്ടത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം റദ്ദാക്കിയത് വലിയ വിവാദത്തിന് തന്നെ കാരണമായിട്ടുണ്ട്.

Exit mobile version