ആറ്റിങ്ങല്‍ കൊലപാതകം; യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തിയില്ല

പൂവമ്പാറയ്ക്ക് സമീപം എഎം ഹോളോബ്രിക്സ് ഇന്റര്‍ലോക്ക് ആന്‍ഡ് മെറ്റീരിയല്‍ സപ്ലൈ എന്ന സ്ഥാപനത്തിനകത്തെ കെട്ടിടത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന മുറിക്കുള്ളിലാണ് കൊലപാതകം നടന്നത്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഹോളോബ്രിക്സ് സ്ഥാപനത്തിനുള്ളില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയില്ല. പശ്ചിമബംഗാള്‍ സ്വദേശി വിമലാണ്(30) കൊല്ലപ്പെട്ടത്. ഗള്‍സായ് ഗിരിഗൈര്‍ ഘട്ടില്‍ കുമാര്‍ ബാരയുടെ മകനാണ് വിമല്‍.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ വിമല്‍ കൊല്ലപ്പെട്ടത്. പൂവമ്പാറയ്ക്ക് സമീപം എഎം ഹോളോബ്രിക്സ് ഇന്റര്‍ലോക്ക് ആന്‍ഡ് മെറ്റീരിയല്‍ സപ്ലൈ എന്ന സ്ഥാപനത്തിനകത്തെ കെട്ടിടത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന മുറിക്കുള്ളിലാണ് കൊലപാതകം നടന്നത്.

കസേരയില്‍ ചേര്‍ത്തിരുത്തി ഷര്‍ട്ടു കൊണ്ട് മുഖം കെട്ടി കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ വിമലിന്റെ സുഹൃത്ത് അമലാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം ഏറ്റുവാങ്ങാന്‍ ശനിയാഴ്ച ബന്ധുക്കള്‍ ബംഗാളില്‍ നിന്നും എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിന് അനുസരിച്ചുള്ള നടപടികളും സ്വീകരിച്ചിരുന്നു.

എന്നാല്‍ ബന്ധുക്കള്‍ ആരും എത്തിയില്ല. അതേസമയം ഒരിക്കല്‍ കൂടി ബന്ധുക്കളെ ബന്ധപ്പെടാനുള്ള തീരുമാനത്തിലാണ് പോലീസ്. പ്രതിയുടെ ചിത്രങ്ങളും വിവരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ഇത് വരെ പ്രതിയെ പിടികൂടാനായില്ല. കൊലയ്ക്കു പിന്നിലെ കാരണം ഇത് വരെ വ്യക്തമായി്ടില്ല.

Exit mobile version