ആറ്റിങ്ങലിൽ യുവാവിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവം കൊലപാതകം? ലഹരി സംഘങ്ങൾ തമ്മിലുള്ള സംഘർഷമെന്ന് പോലീസിന് സൂചന

തിരുവനന്തപുരം: ആറ്റിങ്ങൽ ഊരുപൊയ്കയിൽ യുവാവിനെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവം കൊലപാതകമെന്ന് പോലീസിന് സംശയം. യുവാവ് മർദനമേറ്റാണ് മരണപ്പെട്ടിരിക്കുന്നത് എന്നാണ് ഡോക്ടർമാർ നൽകിയ പ്രാഥമിക വിവരം. ഊരുപൊയ്ക സ്വദേശി ശ്രീജിത്താണ് മരിച്ചത്.

ലഹരിസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ശ്രീജിത്തിന് മർദനമേറ്റതെന്നും സൂചനയുണ്ട്. കഴിഞ്ഞദിവസം രാത്രി ശ്രീജിത്തിനെ രണ്ടുപേർചേർന്ന് ബൈക്കിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റെന്നാണ് ഇവർ പറഞ്ഞിരുന്നത്. പരിശോധനയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് വ്യക്തമായി.

പിന്നീട് ഡോക്ടർമാർ നടത്തിയ വിശദ പരിശോധനയിൽ ശരീരത്തിൽ ചില പാടുകൾ കാണുകയും സംശയം തോന്നി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. യുവാവിനെ ആശുപത്രിയിൽ എത്തിച്ചവരിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ALSO READ- കാപ്പാ കേസ് പ്രതിയിൽ നിന്ന് അരലക്ഷത്തിന്റെ ആഡംബര പേന കൈക്കലാക്കി; തൃത്താലയിലെ സിഐയ്ക്ക് എതിരെ നടപടി

ശീജിത്തിന് ലഹരിസംഘങ്ങളുമായി ഇടപാടുകളുണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ലഹരിസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് യുവാവിന് മർദനമേറ്റതെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനൽകേസ് പ്രതിയും ലഹരിസംഘത്തിൽ ഉൾപ്പെട്ടയാളുമായ മറ്റൊരു യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

Exit mobile version