വിവാഹമോചിതയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അമേരിക്കന്‍ മലയാളിയെ വലയിലാക്കി; ശേഷം അമേരിക്കയിലെത്തി സമ്പാദ്യം മുഴുവന്‍ കൈക്കലാക്കി; ഇടുക്കിക്കാരിയായ നൃത്താധ്യാപികയുടെ തട്ടിപ്പില്‍ ഞെട്ടി നാട്ടുകാര്‍

വെറും തട്ടിപ്പല്ല, അങ്ങ് അമേരിക്കയിലേക്ക് കടന്ന് അവിടെയായിരുന്നു യുവതിയുടെ തട്ടിപ്പുകളെല്ലാം.

ഇടുക്കി: വിവാഹത്തട്ടിപ്പ് നടത്തി നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ ഇടുക്കി സ്വദേശിനി. വെറും തട്ടിപ്പല്ല, അങ്ങ് അമേരിക്കയിലേക്ക് കടന്ന് അവിടെയായിരുന്നു യുവതിയുടെ തട്ടിപ്പുകളെല്ലാം. പട്ടംകോളനി സ്വദേശിനിയും നൃത്ത അധ്യാപികയുമായ യുവതി വിവാഹമോചിതയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് അമേരിക്കയില്‍ സംഗീത-നൃത്ത വിദ്യാലയം നടത്തിവന്ന അങ്കമാലി സ്വദേശിയെ വിവാഹം കഴിച്ചത്.

എന്നാല്‍ കുറച്ചു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ യുവതി വിവാഹമോചിതയല്ലെന്നും പട്ടംകോളനി സ്വദേശിയായ ആദ്യഭര്‍ത്താവുമായി ഇപ്പോഴും ബന്ധമുണ്ടെന്നും പുതിയ ഭര്‍ത്താവ് തിരിച്ചറിയുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. അമേരിക്കയിലെ നൃത്തവിദ്യാലയമടക്കം നഷ്ടപ്പെട്ടശേഷമാണ് അദ്ദേഹം ഇക്കാര്യം തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇയാള്‍ പരാതിയുമായി നെടുങ്കണ്ടം കോടതിയെ സമീപിക്കുകയായിരുന്നു.

2011-ല്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിയിരുന്നപ്പോഴാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലായത്. തുടര്‍ന്ന് അമേരിക്കയിലെ നൃത്തവിദ്യാലയത്തില്‍ ജോലിയും നല്‍കി. ഇരുവരും പ്രണയത്തിലായതോടെ ഇയാള്‍ക്ക് ആദ്യവിവാഹ ബന്ധം വേര്‍പെടുത്തേണ്ടിയും വന്നു. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് മൂന്നു മക്കളുണ്ട്. തുടര്‍ന്ന് അമേരിക്കയിലെ നിയമപ്രകാരം നൃത്താധ്യാപികയെ വിവാഹം ചെയ്തു. വിവാഹത്തിനു ശേഷം നൃത്തവിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം യുവതിക്ക് കൈമാറി.

ഇതോടെ അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രശസ്ത നൃത്ത അധ്യാപികയായി പേരെടുത്ത യുവതി തന്ത്രപരമായി ആദ്യബന്ധത്തിലെ മക്കളെയും അമേരിക്കയിലെത്തിച്ചു. അതിനിടെയാണ് ഇവര്‍ വിവാഹമോചിതയല്ലെന്ന വിവരം പ്രവാസി വ്യവസായി അറിയുന്നത്. പിന്നീട് കേസ് കൊടുത്തതോടെ കോടതി ഇടപ്പെട്ടിരിക്കുകയാണ്.

Exit mobile version