പേര് രാഹുല്‍ ഗാന്ധി: ബാങ്ക് വായ്പയും സിം കാര്‍ഡും ലഭിക്കുന്നില്ല; ജീവിതത്തില്‍ പൊല്ലാപ്പിലായി യുവാവ്

ഇന്‍ഡോര്‍: സ്വന്തം പേര് കാരണം ജീവിതത്തില്‍ പൊല്ലാപ്പിലായിരിക്കുകയാണ് ഇന്‍ഡോറിലെ ഇരുപതുകാരന്‍ രാഹുല്‍ഗാന്ധി. ഇയാള്‍ തന്റെ ബിസിനസ് വായ്പയ്ക്കായി ബാങ്കുകളില്‍ നിന്ന് ബാങ്കുകളിലേക്ക് ഓട്ടം തുടങ്ങിയിട്ട് കാലം കുറച്ചായി. പക്ഷേ ഒരാളും ഇയാള്‍ക്ക് വായ്പ നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണമെന്താണ് ചോദിച്ചാല്‍ അയാളുടെ പേര് തന്നെ. വായ്പ പോട്ടെ, ഒരു സിം കാര്‍ഡ് പോലും ടെലികോം കമ്പനികള്‍ ഇയാള്‍ക്ക് അനുവദിച്ചിട്ടില്ല.

രേഖകള്‍ പരിശോധിക്കുമ്പോള്‍ പേര് രാഹുല്‍ ഗാന്ധിയെന്ന് കാണുന്നതോടെ അധികൃതര്‍ മടക്കി അയക്കുകയാണ്. സഹോദരന്റെ പേരിലാണ് സിം കാര്‍ഡ് എടുത്തിരിക്കുന്നത്. ഇന്‍ഡോറിലെ അഖണ്ഡ്‌നഗറിലാണ് 20 കാരനായ രാഹുല്‍ ഗാന്ധിയുടെ വീട്.

ഒരിക്കല്‍ വായ്പ ചോദിച്ച് ഒരു ബാങ്കിലേക്ക് വിളിച്ച് തന്റെ പേര് രാഹുല്‍ ഗാന്ധിയെന്നാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍, രാഹുല്‍ ഗാന്ധി എന്നു മുതലാണ് ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് താമസം മാറിയതെന്ന് ചോദിച്ച് കോള്‍ കട്ട് ചെയ്യുകയായിരുന്നു.

അതുകൊണ്ട് തന്നെ താനിപ്പോള്‍ സുഹൃത്തുക്കളുടെ പരിഹാസ പാത്രമാണെന്ന് യുവാവ് പറയുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തുന്നയാളാണ് താനെന്ന് പറഞ്ഞാണ് കളിയാക്കല്‍.

എന്തായാലും ഇനിയും പ്രശ്‌നങ്ങള്‍ക്ക് നില്‍ക്കാതെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് യുവാവ്. ഗാന്ധിക്ക് പകരം കുടുംബ പേരായ മാളവിയ ചേര്‍ക്കാന്‍ തീരുമാനിച്ചെന്നും യുവാവ് വ്യക്തമാക്കി.

Exit mobile version