അഭയക്കേസ്: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍; ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

കൊച്ചി: അഭയക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാംപ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധിയിലെ കണ്ടെത്തലുകള്‍ ശരിവെച്ചാണ് സുപ്രീംകോടതി ഉത്തരവ്.

ഫാദര്‍ തോമസ് എം കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും എതിരെ തെളിവിന്റെ അഭാവമില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ശക്തമാണെന്നുമായിരുന്നു കേരള ഹൈക്കോടതിയുടെ കണ്ടെത്തല്‍.

ഇരുവരും വിചാരണ നേരിടണമെന്നും കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും സുപ്രീംകോടതിയിലെത്തിയത്. മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗിയും മനു അഭിഷേക് സിംഗ്‌വിയും ഇവര്‍ക്കായി ഹാജരായെങ്കിലും കൂടുതല്‍ വാദങ്ങളിലേക്ക് കടക്കാതെ തന്നെ ഹര്‍ജികള്‍ തള്ളി.

അഭയ കേസില്‍ ഫാദര്‍ തോമസ് എം. കോട്ടൂര്‍ ഒന്നാം പ്രതിയും സിസ്റ്റര്‍ സെഫി മൂന്നാം പ്രതിയുമാണ് രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെയും നാലാം പ്രതി മൈക്കിളിനെയും നേരത്തേ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് അടുത്ത ആഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.

കേസിലെ ഒന്നും മൂന്നും പ്രതികള്‍ വിചാരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചതോടെ സംഭവം നടന്ന് 27 വര്‍ഷത്തിന് ശേഷം അഭയകേസിലെ വിചാരണയ്ക്കുള്ള തടസങ്ങള്‍ നീങ്ങുകയാണ്.

Exit mobile version