മക്കളുണ്ടാവാന്‍ ഭര്‍ത്താവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭാര്യ; തടവുകാരന് 15 ദിവസത്തെ പരോള്‍ അനുവദിച്ച് രാജസ്ഥാന്‍ ഹൈക്കോടതി

രാജസ്ഥാന്‍: ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ തടവുകാരന് 15 ദിവസത്തെ പരോള്‍ അനുവദിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. ജസ്റ്റിസുമാരായ സന്ദീപ് മെഹ്തയും ഫര്‍ജന്ദ് അലിയും അടങ്ങിയ ബഞ്ചാണ് പരോള്‍ അനുവദിച്ചത്. 34കാരനായ നന്ദ് ലാലിന്റെ ഭാര്യ രേഖയാണ് നിവേദനം സമര്‍പ്പിച്ചത്.

ഹൈക്കോടതിയുടെ ജോധ്പൂര്‍ ബെഞ്ചാണ് ഈ അപൂര്‍വ വിധി പുറപ്പെടുവിച്ചത്. മക്കളുണ്ടാവാന്‍ ഭര്‍ത്താവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് 34 കാരനായ നന്ദ്ലാലിന്റെ ഭാര്യ രേഖ കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് സന്ദീപ് മേത്ത, ഫര്‍ജന്ദ് അലി എന്നിവരുടെ രണ്ടംഗ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്.

നന്ദ് ലാലിന്റെ ഭാര്യ നിരപരാധിയാണെന്നും അവരുടെ ലൈംഗിക, വൈകാരിക ആവശ്യങ്ങള്‍ നിറവേറ്റപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. നന്ദ് ലാലിനെ തടവിലിട്ടതിനാല്‍ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങള്‍ ശരിയായി നടക്കുന്നില്ല എന്നും കോടതി പറഞ്ഞു.

ഭരണഘടനയുടെ 21ാം അനുഛേദ പ്രകാരം ജീവിക്കാനുള്ള അവകാശത്തില്‍പ്പെട്ടതാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി നിയമം ഒരു വ്യക്തിയുടെയും ജീവിതവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തില്ലെന്ന് ഭരണഘടന ഉറപ്പുനല്‍കുന്നുവെന്നും അതിന്റെ പരിധിയില്‍ തടവുകാരും ഉള്‍പ്പെടുന്നുവെന്നും ജഡ്ജിമാര്‍ പറഞ്ഞു.

2019 ല്‍ ഭില്‍വാര കോടതി ജീവപര്യന്തം തടവ് വിധിച്ചതിനെ തുടര്‍ന്ന് നന്ദലാല്‍ അജ്മീര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. 2021ല്‍ ഇയാള്‍ക്ക് 20 ദിവസം പരോള്‍ നല്‍കിയിരുന്നു. ജയിലിനകത്ത് നന്ദ ലാല്‍ നന്നായി പെരുമാറുന്നതും അനുകൂല വിധിക്ക് കാരണമായിട്ടുണ്ട്.

Exit mobile version