സിസേറിയനും സങ്കീര്‍ണ ന്യൂറോ സര്‍ജറിയും ഒരുമിച്ച്: ഗുരുതരപരിക്കേറ്റ പൂര്‍ണഗര്‍ഭിണിയ്ക്കും കുഞ്ഞിനും അത്ഭുത രക്ഷ; കൈയ്യടി നേടി തിരുവനന്തപുരം മെഡിക്കല്‍ കോളജ്

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജിലെത്തിച്ച പൂര്‍ണ ഗര്‍ഭിണിയ്ക്കും കുഞ്ഞിനും രക്ഷകരായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍. കൊച്ചുവേളി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയ്ക്കും നവജാത ശിശുവിനുമാണ് മെഡിക്കല്‍ കോളേജില്‍ പുനര്‍ജന്മം ലഭിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അതിവേഗം സിസേറിയനും സങ്കീര്‍ണ ന്യൂറോ സര്‍ജറിയും നടത്തിയാണ് ഇരുവരെയും ജീവിതത്തിലേക്ക് എത്തിച്ചത്.
അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിക്കായി അതിവേഗം മള്‍ട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കിയാണ് അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

രാവിലെ 10.30 ഓടെ മെഡിക്കല്‍ കോളേജിലെത്തിച്ച യുവതിയെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ പ്രവേശിപ്പിച്ച് 11 മണിയോടെ ശസ്ത്രക്രിയ നടത്താനായി. അമ്മ മെഡിക്കല്‍ കോളേജ് ഐസിയുവിലും കുഞ്ഞ് എസ്എടി ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലുമാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മാതൃകാപരമായ സേവനം നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു.

മെഡിക്കല്‍ കോളേജില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവിന്റെ വിജയം കൂടിയാണിതെന്ന് വീണ ജോര്‍ജ് പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി അത്യാഹിത വിഭാഗത്തില്‍ തന്നെ പ്രധാന വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കിയിരുന്നു. സീനിയര്‍ ഡോക്ടര്‍മാരുടെ സേവനവും അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും ലഭ്യമാക്കിയിരുന്നു. ചെവ്വാഴ്ച രാവിലെയാണ് യുവതിയും ഭര്‍ത്താവും സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ യുവതിയെ ഗര്‍ഭചികിത്സയ്ക്കായി കാണിച്ചുകൊണ്ടിരുന്ന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിയെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ച് റെഡ് സോണിലേക്ക് മാറ്റി വിദഗ്ധ പരിചരണം ഉറപ്പാക്കി.

യുവതിയുടെ തലയില്‍ രക്തസ്രാവമുള്ളതിനാല്‍ അമ്മയെ രക്ഷിക്കാന്‍ ഉടന്‍ തന്നെ സങ്കീര്‍ണ ന്യൂറോ സര്‍ജറി നടത്തണമായിരുന്നു. ഇതിനൊപ്പം കുഞ്ഞിനെ രക്ഷിക്കാന്‍ ഉടന്‍ തന്നെ സിസേറിയന്‍ ചെയ്യണമെന്നുള്ളതും ശസ്ത്രക്രിയ സങ്കീര്‍ണമാക്കി. എന്നാല്‍, ഒട്ടും സമയം പാഴാക്കാതെ മിനിറ്റുകള്‍ക്കുള്ളില്‍ മള്‍ട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കുകയും എസ്എടിയില്‍ നിന്ന് അടിയന്തരമായി ഗൈനക്കോളജിസ്റ്റിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചും മെഡിക്കല്‍ ടീം സജ്ജമാവുകയായിരുന്നു. ഗൈനക്കോളജിസ്റ്റ് എത്തിയപ്പോഴേക്കും സജര്‍ജറിക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു.

ആദ്യം സിസേറിയന്‍ നടത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് എസ്എടി ആശുപത്രി പീഡിയാട്രിക് വിഭാഗത്തിലെത്തിച്ചു. തുടര്‍ന്ന് തലയോട്ടി തുറന്ന് സങ്കീര്‍ണ ശസ്ത്രക്രിയയും പൂര്‍ത്തിയാക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന യുവതിയെ ഇന്ന് രാവിലെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. യുവതി സുഖം പ്രാപിച്ചു വരുന്നു. സര്‍ജറി വിഭാഗം ഡോ. ഇന്ദുചൂഢന്‍, ന്യൂറോ സര്‍ജറി വിഭാഗം ഡോ. രാജ്മോഹന്‍, ഡോ. രാജ്, ഗൈനക്കോളജി വിഭാഗം ഡോ. ഗീതാഞ്ജലി, അനസ്തീഷ്യ വിഭാഗം ഡോ. ഉഷാ കുമാരി, ഡോ. മിര്‍സ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

Exit mobile version