വാഹനാപകടത്തില്‍ സംസാരശേഷി നഷ്ടപ്പെട്ടു; ആലപ്പുഴ സ്വദേശിനിയ്ക്ക് ഒരു കോടി ആറ് ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ചേര്‍ത്തല: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള
യുവതിക്ക് പലിശയുള്‍പ്പടെ 1,06,50,000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ചേര്‍ത്തല കൊക്കോതമംഗലം കൂവക്കല്‍വീട്ടില്‍ ജോസഫൈന്‍ ജോസഫിന് ഇന്‍ഷ്വറന്‍സ് കമ്പനി ഒരുമാസത്തിനകം തുക നല്‍കാനാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ എം എ സി ടി ജഡ്ജ് ജോഷി ജോണ്‍ ഉത്തരവിട്ടു.

2017 മാര്‍ച്ച് 18ന് ദേശീയപാതയില്‍ അരൂര്‍ കുമര്‍ത്തുപടി ക്ഷേത്രത്തിനു സമീപം ജോസഫൈന്‍ ജോസഫ് ഓടിച്ച സ്‌കൂട്ടറില്‍ മറ്റൊരു സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.

ഈ അപകടത്തില്‍ ജോസഫൈന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഗര്‍ഭിണിയായിരുന്ന ജോസഫൈന്റെ കുട്ടി പ്രസവാനന്തരം മരിക്കുകയും ചെയ്തു. സംസാരശേഷി നഷ്ടപ്പെട്ട യുവതി ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. ഹര്‍ജിക്കാരിക്കായി യു ആര്‍ വിജയകുമാര്‍ ഹാജരായി.

Exit mobile version