ജയ്പൂർ: രാജസ്ഥാനിലെ ചീഫ് ജസ്റ്റിസിന്റെ ഡ്രൈവറുടെ മകൾക്ക് രാജസ്ഥാൻ ജുഡീഷ്യറി പരീക്ഷയിൽ 66-ാം റാങ്ക്. 23കാരിയായ കാർത്തിക ഗെഹ്ലോട്ട് ആണ് ഉന്നത വിജയം കരസ്ഥമാക്കിയത്. തന്റെ ഒരുപാട് കാലത്തെ സ്വപ്‌നമാണ് ഇപ്പോൾ സഫലമായതെന്ന് കാർത്തിക പറയുന്നു. കഴിഞ്ഞ 31 വർഷമായി എന്റെ അച്ഛൻ ചീഫ് ജസ്റ്റിസിന്റെ ഡ്രൈവറാണ്. വളരെ ചെറുപ്പത്തിൽ തന്നെ കറുത്ത കോട്ടിനോട് എനിക്ക് വല്ലാത്ത താൽപര്യം തോന്നിയിരുന്നുവെന്നും കാർത്തിക കൂട്ടിച്ചേർത്തു.
കാർത്തികയ്ക്ക് മൂന്ന് സഹോദരങ്ങളാണ് ഉള്ളത്. അവർക്കും നിയമ മേഖലയിൽ തന്നെയാണ് താത്പര്യമെന്നും കാർത്തി പറയുന്നു. ജോധ്പൂരിലെ സെന്റ് ഓസ്റ്റിൻ സ്‌കൂളിലാണ് കാർത്തിക പഠിച്ചത്. ജോധ്പൂരിലെ തന്നെ ജയ് നരെയ്ൻ വ്യാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് കാർത്തിക നിയമത്തിൽ ബിരുദം സ്വന്തമാക്കിയത്. തന്റെ പഠനസമയത്തെ സമ്മർദ്ദം കുറയ്ക്കുന്നതിൽ സംഗീതമാണ് തന്നെ സഹായിച്ചതെന്നും കാർത്തിക അനുഭവം പങ്കുവെച്ചു.
കാർത്തികയുടെ വാക്കുകൾ;
കഴിഞ്ഞ 31 വർഷമായി എന്റെ അച്ഛൻ ചീഫ് ജസ്റ്റിസിന്റെ ഡ്രൈവറാണ്. വളരെ ചെറുപ്പത്തിൽ തന്നെ കറുത്ത കോട്ടിനോട് എനിക്ക് വല്ലാത്ത താൽപര്യം തോന്നിയിരുന്നു. കോടതിയുടെ ചുറ്റുപാടുകളോടും പണ്ടേ ഇഷ്ടമുണ്ടായിരുന്നു. സാധാരണ കുട്ടികൾ അവരുടെ സ്വപ്ന പ്രൊഫഷൻ ഓരോ സാഹചര്യത്തിലും മാറ്റിയേക്കാം.
എന്നാൽ എനിക്ക് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഒരേയൊരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന് വേണ്ടി കഠിനാധ്വാനം ചെയ്തത് കൊണ്ടാണ് എനിക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. അഞ്ചാം സെമസ്റ്റർ, ആറാം സെമസ്റ്റർ പഠനകാലത്ത് ഞാൻ ജില്ലാ കോടതിയിൽ ഇന്റേണായി പോയിരുന്നു. അതോടെ നിയമമേഖലയോടുള്ള എന്റെ ഇഷ്ടം വർധിക്കാനും തുടങ്ങി.
അങ്ങനെയിരിക്കേ കോവിഡ് 19 സമയത്താണ് ഉത്കർഷ് ആപ്പിന്റെ ഓൺലൈൻ കോഴ്‌സിൽ ചേരുന്നത്. അത് എന്റെ പരീക്ഷക്കുള്ള തയ്യാറെടുപ്പിന് വളരെയധികം ഗുണം ചെയ്തു. ഓരോ ദിവസവും എന്റെ പഠനസമയം വ്യത്യസ്തമായിരുന്നു. എന്നാൽ ദിവസവും കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ വരെ പഠിക്കുമായിരുന്നു. അക്കാര്യത്തിൽ സ്ഥിരത പുലർത്തിയിരുന്നു. എന്നാൽ പരീക്ഷ അടുത്ത സമയത്ത് ദിവസവും 10-12 മണിക്കൂർ വരെ പഠിച്ചു.
ആ സമയത്ത് റിവിഷനാണ് കാര്യമായി നടത്തിയത്. നിയമം പഠിച്ചാൽ പിന്നെ പെൺകുട്ടികൾ വിവാഹം കഴിക്കില്ലെന്ന് ചില രക്ഷിതാക്കൾ കരുതുന്നുണ്ട്. എന്നാൽ പെൺകുട്ടികൾക്ക് സ്വതന്ത്രമായി മുന്നോട്ട് പോകാനും സ്വന്തം കാലിൽ നിൽക്കാനും നിയമം പഠിക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം.
സ്ത്രീകൾക്ക് മാത്രമല്ല, എല്ലാവർക്കും നിയമത്തെക്കുറിച്ച് അടിസ്ഥാനപരമായ ധാരണ ഉണ്ടായിരിക്കണം. ദൈനംദിന ജീവിതത്തിൽ തന്നെ സ്വന്തം അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ ഇത് ആളുകളെ സഹായിക്കും. സ്‌കൂളുകളിൽ നിയമമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. എനിക്ക് ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ അക്കൗണ്ടില്ല. ആകെ വാട്ട്‌സാപ്പാണ് ഉള്ളത്. അതും അത്യാവശ്യത്തിന് മാത്രമാണ് ഉപയോഗിക്കാറുള്ളത്.