രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ അധ്യക്ഷ സ്ഥാനം രാജി വയ്ക്കുമെന്ന തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുന്നതിനിടെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസില്‍ കൂട്ടരാജി.

ഡല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രാജേഷ് ലിലോതിയ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് രാജി പ്രഖ്യാപിച്ചത്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു അദ്ദേഹം. മഹിളാ കോണ്‍ഗ്രസിന്റെ ഹരിയാന ഘടകം പ്രസിഡന്റ് സുമിത്ര ചൗഹാന്‍, മേഘാലയയില്‍ നിന്നുള്ള ജനറല്‍ സെക്രട്ടറി നെട്ട പി സങ്മ, സെക്രട്ടറി വീജേന്ദര്‍ റാത്തോട്, ഛത്തിസ്ഗഢ് ജനറല്‍ സെക്രട്ടറി അനില്‍ ചൗധരി, മധ്യപ്രദേശ് സെക്രട്ടറി സുധീര്‍ ചൗധരി, ഹരിയാന സെക്രട്ടറി സത്യവീര്‍ യാദവ് എന്നിവരാണ് രാജിവെച്ച പ്രമുഖര്‍.

നിയമ മനുഷ്യാവകാശ സെല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിവേക് തന്‍ഖ രാജിവെച്ചത് വ്യാഴാഴ്ചയാണ്. രാജി പ്രഖ്യാപനത്തോടൊപ്പം കൂടുതല്‍ പേര്‍ രാജിക്ക് തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. പുതിയ നേതൃനിര സൃഷ്ടിക്കാന്‍ രാഹൂല്‍ ഗാന്ധിക്ക് ഇത് സ്വാതന്ത്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവായിരുന്ന എപി അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഉത്തര്‍പ്രദേശിലെ ജില്ലാ കോണ്‍ഗ്രസ് ഘടകങ്ങള്‍ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇതിനായി മൂന്നംഗ അച്ചടക്ക സമിതിയെ നിയോഗിക്കുകയും ചെയ്തു.

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നേതാക്കളാരും തയ്യാറാവുന്നില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തേ പരിഭവം പറഞ്ഞിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കാന്‍ രാഹുല്‍ തീരുമാനമെടുത്തത്. പിന്‍വാങ്ങണമെന്ന് നിര്‍വാഹക സമിതി ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാഴാഴ്ച സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനോട് രാഹുല്‍ വ്യാഴാഴ്ച ആവര്‍ത്തിച്ചിരുന്നു.

Exit mobile version