ജയ്ശ്രീറാം വിളിക്കാത്തതിന് മദ്രസ അധ്യാപകന് നേരെ ആക്രമണം; സംഘം ചേര്‍ന്ന് കാറിടിപ്പിച്ചു

ന്യൂഡല്‍ഹി: ജയ്ശ്രീറാം വിളിക്കാത്തതിന് മദ്രസ അധ്യാപകനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. ഡല്‍ഹിയിലെ രോഹിണിയില്‍ വ്യാഴാഴ്ചയാണ് സംഭവം. രോഹിണി സെക്ടര്‍ 20ലെ മദ്രസയില്‍ പഠിപ്പിക്കുന്ന മൗലാന മുഅ്മിന്‍ (40) ആണ് ആക്രമിക്കപ്പെട്ടത്.

രാത്രി എട്ടുമണിക്ക് കാറിലെത്തിയ സംഘം മുഅ്മിനെ അടുത്തേക്ക് വിളിക്കുകയായിരുന്നു. മൂന്ന് പേര്‍ എന്റെ അടുത്തേക്ക് വന്ന് എനിക്ക് നേരെ കൈനീട്ടി. ഞാന്‍ അവരെ തിരിച്ചും അഭിവാദം ചെയ്തു. ശേഷം അവര്‍ എന്നോട് വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ അള്ളാഹുവിന്റെ കൃപ കൊണ്ട് എല്ലാം നന്നായി പോകുന്നുവെന്ന് പറഞ്ഞു. പെട്ടെന്ന് അവര്‍ അത് ശരിയല്ലെന്നും ജയ് ശ്രീറാം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഞാന്‍ അത് നിരസിക്കുകയും നടന്നുപോകുകയും ചെയ്തപ്പോള്‍ എന്നെ വാഹനം കൊണ്ട് ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഞാന്‍ തെറിച്ചുപോയി, നിലത്തുവീണതോടെ ഞാന്‍ അബോധാവസ്ഥയിലായി’- മുഅ്മീന്‍ ദി വീക്ക് നോട് പറഞ്ഞു.

ബോധരഹിതനായ ഇദ്ദേഹത്തെ വഴി യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തില്‍ ഇയാള്‍ക്ക് തലയ്ക്കും മുഖത്തിനും കൈയ്ക്കും പരിക്കേറ്റു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി.

Exit mobile version