മുന്‍ മിസ് ഇന്ത്യയെയും സഹപ്രവര്‍ത്തകനെയും കാര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു; ഏഴ് പേര്‍ അറസ്റ്റില്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ നടി തന്റെ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു

കൊല്‍ക്കത്ത: മുന്‍ മിസ് ഇന്ത്യയും നടിയും മോഡലുമായ ഉഷോശി സെന്‍ഗുപ്തയെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ച ഏഴ് യുവാക്കള്‍ അറസ്റ്റില്‍. അക്രമത്തെ സംബന്ധിച്ച് ഉഷോശി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് ചര്‍ച്ചയായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

2010-ലെ മിസ് ഇന്ത്യ യൂണിവേഴ്‌സ് പട്ടം നേടിയ ഉഷോശി സെന്‍ഗുപ്തയും സഹപ്രവര്‍ത്തകനും ഊബര്‍ ടാക്‌സില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു മൂന്ന് ബൈക്കുകളിലായി എത്തിയ യുവാക്കളുടെ ആക്രമണം. ഊബര്‍ ടാക്‌സി ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു യുവാക്കള്‍ ആദ്യം അക്രമം അഴിച്ചുവിട്ടത്. ഡ്രൈവറെ മര്‍ദിച്ച് അവശനാക്കിയ യുവാക്കള്‍ പിന്നീട് കാറിന്റ ചില്ലുകള്‍ തകര്‍ക്കാനും ശ്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നടി തന്റെ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു.

ശേഷം സംഭവസ്ഥലത്ത് നിന്നും മടങ്ങിയ ഇവരെ വീണ്ടും പിന്തുടര്‍ന്നെത്തിയ യുവാക്കളുടെ സംഘം ലേക്ക് ഗാര്‍ഡന് സമീപത്ത് വെച്ച് തടഞ്ഞു. കാറിന് നേരേ കല്ലെറിയുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. നടിയെ കാറില്‍ നിന്ന് വലിച്ചിറക്കി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ബഹളം കേട്ട് നാട്ടുകാര്‍ സംഭവസ്ഥലത്ത് ഓടിയെത്തിയതോടെ അക്രമികള്‍ ബൈക്കുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് പരാതിയുമായി ഉഷോശി മൈതാന്‍ പോലീസ് സ്റ്റേഷനില്‍ പോയെങ്കിലും തങ്ങളുടെ പരിധിയിലല്ല സംഭവം നടന്നതെന്ന് പറഞ്ഞ് പോലീസുകാര്‍ ഇവരെ തിരിച്ചയക്കുകയായിരുന്നു. പിന്നീട് ചാരുമാര്‍ക്കറ്റ് പോലീസ് സ്റ്റേഷനില്‍ പോയി പരാതി അറിയിച്ചെങ്കിലും അവിടെത്തെ പോലീസുകാരും കൈയൊഴിഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ പരാതി സ്വീകരിക്കാന്‍ തയ്യാറാവാത്ത നഗരത്തിലെ രണ്ട് പോലീസ് സ്റ്റേഷനുകളെയും ചൂണ്ടിക്കാട്ടി ഉഷോശി കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

അക്രമത്തെ സംബന്ധിച്ചുള്ള നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായതോടെയാണ് കൊല്‍ക്കത്ത പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കി പ്രതികളെ പിടികൂടിയത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതികളെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Exit mobile version