ബംഗാളില്‍ ജീവിക്കുന്നവര്‍ ബംഗാളി ഭാഷ പഠിച്ചേ മതിവൂ; കര്‍ശന നിര്‍ദേശവുമായി മമതാ ബാനര്‍ജി

ന്യൂനപക്ഷങ്ങളെയും ബംഗാളികളെയും ആക്രമിച്ച് ബംഗാളില്‍ ഗുജറാത്ത് മോഡല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ ചെറുക്കാന്‍ അത് ആവശ്യമാണെന്നും മമത അഭിപ്രായപ്പെട്ടു.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജീവിക്കുന്നവര്‍ ബംഗാളി ഭാഷ പഠിച്ചേതീരുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ന്യൂനപക്ഷങ്ങളെയും ബംഗാളികളെയും ആക്രമിച്ച് ബംഗാളില്‍ ഗുജറാത്ത് മോഡല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ ചെറുക്കാന്‍ അത് ആവശ്യമാണെന്നും മമത അഭിപ്രായപ്പെട്ടു.

ബംഗാളി ഭാഷയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മള്‍
ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ഹിന്ദി സംസാരിക്കുന്നു, പഞ്ചാബിലേക്ക് പോകുമ്പോള്‍ പഞ്ചാബി സംസാരിക്കുന്നു. ഞാന്‍ അങ്ങനെയാണ്. തമിഴ്നാട്ടില്‍ ചെല്ലുമ്പോള്‍ തമിഴ് അറിയില്ലെങ്കിലും എനിക്കറിയാവുന്ന ചുരുക്കം ചില തമിഴ് വാക്കുകള്‍ സംസാരത്തിലുള്‍പ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതുപോലെ ബംഗാളിലേക്ക് വരുന്നവര്‍ ബംഗാളി പഠിച്ചേ പറ്റു. പുറത്തുനിന്നുള്ളവര്‍ വന്ന് ബംഗാളികളെ തല്ലിച്ചതയ്ക്കുന്നത് നമ്മള്‍ അനുവദിച്ചുകൂടാ.’ മമത പറഞ്ഞു.

ബംഗാളിനെ ഗുജറാത്താക്കാന്‍ താന്‍ ഒരിക്കലും അനുവദിക്കില്ല. ഇവിടെയുള്ളവരെ ബംഗാളികളെന്നും അല്ലാത്തവരെന്നും തരംതിരിച്ച് കലാപങ്ങള്‍ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തങ്ങളുടെ ക്ഷമ പരിശോധിക്കരുതെന്നാണ് ബിജെപിയോട് തനിക്ക് പറയാനുള്ളതെന്നും മമത ആവശ്യപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ കാഞ്ച്രപരയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.

Exit mobile version