റെക്കോർഡ് ഭൂരിപക്ഷം; ഭവാനിപുർ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് ഗംഭീര വിജയം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി മമത ബാനർജിക്ക് വിജയം. 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. എതിർസ്ഥാനാർത്ഥിയായ ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്.

2011 ൽ 52,213 വോട്ടിന്റെയും 2016 ൽ 25,301 വോട്ടിന്റെയും ഭൂരിപക്ഷമാണ് മമത നേടിയത്. ഇതോടെ ഭൂരിപക്ഷത്തിൽ സ്വന്തം റെക്കോർഡാണ് മമത മറികടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ വിട്ട് ബിജെപിയിൽ എത്തിയ സുവേന്ദു അധികാരിയോട് മത്സരിച്ച് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നിലനിർത്താനായി ഭവാനിപൂരിലെ വിജയം അനിവാര്യമായിരുന്നു.

തൃണമൂൽ-ബിജെപി സംഘർഷം മണ്ഡലത്തിലെ പലസ്ഥലത്തും നടന്നിരുന്നു. വ്യാഴാഴ്ചയാണ് ഭവാനിപൂരിൽ വോട്ടെടടുപ്പ് നടന്നത്. അതിനിടെ ബിജെപി സ്ഥാനാർഥി പ്രിയങ്ക ടിബ്രവാൾ പരാജയം സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

Exit mobile version