ഹര്‍ജിക്കാര്‍ ഇങ്ങനെ ശല്യപ്പെടുത്തരുത്; നൂറ് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ഹര്‍ജിക്കാര്‍ ശല്യപ്പെടുത്തുകയാണെന്നും കോടതി നിരീക്ഷിച്ചു.

ന്യൂഡല്‍ഹി: വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കെ നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജി വീണ്ടും സുപ്രീംകോടതി തള്ളി. ചെന്നൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നല്‍കിയ ഹര്‍ജിയാണ് ഇത്തവണ സുപ്രീംകോടതി തള്ളിയത്. ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂവെന്ന് സുപ്രീംകോടതി ഹര്‍ജിക്കാരോടായി പറഞ്ഞു. ഹര്‍ജിക്കാര്‍ ശല്യപ്പെടുത്തുകയാണെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ, അമ്പത് ശതമാനം വിവിപാറ്റ് എണ്ണണമെന്നാവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു വിവിപാറ്റിലെ രസീതുകള്‍ എണ്ണാമെന്നായിരുന്നു കോടതി ഉത്തരവ്. പുനഃപരിശോധന ഹര്‍ജി നല്‍കിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

ഇതിനിടെ, വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കാനിരിക്കെ ഈ ആവശ്യം ഉന്നയിച്ച് ചന്ദ്രബാബു നായിഡു കമ്മീഷന് മുന്നില്‍ പ്രത്യക്ഷ സമരത്തിലാണ്. എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ച സാഹചര്യത്തിലാണ് നായിഡുവിന്റെ സമരം.

എക്‌സിറ്റ് പോള്‍ പോലെ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ റീ പോളിങ് ആവശ്യപ്പെടുമെന്ന് എഎപിയും വ്യക്തമാക്കിയിരുന്നു. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടക്കാതെ ഫലം ബിജെപിയ്ക്ക് അനുകൂലമാകില്ലെന്നാണ് എഎപി എംപി സഞ്ജയ് സിങിന്റെ വാദം.

Exit mobile version