അപൂര്‍വ്വയ്ക്ക് മറ്റൊരാളുമായി ബന്ധവും സ്വത്തിനോട് ആര്‍ത്തിയുമെന്ന് രോഹിത്തിന്റെ അമ്മ; കൊലപാതകത്തിന് ശേഷം 90 മിനിറ്റില്‍ തെളിവുകളെല്ലാം നശിപ്പിച്ച അപൂര്‍വ്വയുടെ തന്ത്രം പൊളിച്ചടുക്കിയത് പോലീസ്

ഡിഫന്‍സ് കോളനിയിലെ സ്ഥലം ഇവരില്‍ നിന്നും തട്ടിയെടുക്കാനും അപൂര്‍വ്വ ശ്രമിച്ചിരുന്നു. പണത്തോടായിരുന്നു അവര്‍ക്ക് ആര്‍ത്തിയെന്നും ഉജ്ജ്വല ആരോപിക്കുന്നു.

ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ ഭാര്യ അപൂര്‍വ്വ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനെന്ന ആരോപണവുമായി അമ്മ ഉജ്ജ്വല തിവാരി. രോഹിത്തിന്റെ ഭാര്യ അപൂര്‍വ്വ ശുക്ല തിവാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും രോഹിത്തിന്റെ മാതാവ് ആരോപിക്കുന്നു. 2017ലാണ് രോഹിത്തും അപൂര്‍വയും പരിചയപ്പെടുന്നത്. ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഒരു വര്‍ഷത്തോളം അടുത്തിടപഴകിയ ഇവര്‍ ഇടക്കാലത്ത് അകന്നിരുന്നു. വീണ്ടും അടുപ്പത്തിലായ ഇവര്‍ 2018 ഏപ്രിലിലാണ് വിവാഹിതരായത്.

വിവാഹശേഷവും ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. ഒരു വീട്ടിനുള്ളില്‍ തന്നെ അകന്നാണ് കഴിഞ്ഞിരുന്നത്. ഇരുവരും വിവാഹമോചനത്തിനു തയ്യാറെടുത്തിരുന്നെന്നും ഉജ്ജ്വല മൊഴി നല്‍കിയിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് തര്‍ക്കം പതിവായിരുന്നു. വിവാഹത്തിനു മുന്‍പ് അപൂര്‍വയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു. അപൂര്‍വ്വയുടെ കുടുംബത്തിന് രോഹിത്തിന്റെ സ്വത്തിലായിരുന്നു കണ്ണ്. ഡിഫന്‍സ് കോളനിയിലെ സ്ഥലം ഇവരില്‍ നിന്നും തട്ടിയെടുക്കാനും അപൂര്‍വ്വ ശ്രമിച്ചിരുന്നു. പണത്തോടായിരുന്നു അവര്‍ക്ക് ആര്‍ത്തിയെന്നും ഉജ്ജ്വല ആരോപിക്കുന്നു.

അതേസമയം, കഴിഞ്ഞ 16നു വൈകിട്ടു 4 മണിയോടെയാണു രോഹിത്തിനെ ഡിഫന്‍സ് കോളനിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂക്കില്‍ നിന്നു രക്തം ഒഴുകിയ നിലയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്നു തെളിഞ്ഞു. അന്നു പുലര്‍ച്ചെ ഒരു മണിയോടെ കൊലപാതകം നടന്നതെന്നാണു പോലീസ് പറയുന്നത്. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ അപൂര്‍വ്വ ഭര്‍ത്താവിനെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന രോഹിത്തിനു ചെറുക്കാന്‍ സാധിച്ചില്ല. ഒന്നര മണിക്കൂറിനുള്ളില്‍ തെളിവടക്കം അപൂര്‍വ നശിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു.

Exit mobile version