തെരഞ്ഞെടുപ്പിന് പിന്നാലെ റാഫേല്‍ കരാര്‍ അന്വേഷിക്കും; കാവല്‍ക്കാരന്‍ ജയിലിലും പോകും; മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

നാഗ്പുര്‍: തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാല്‍ ഉടന്‍ തന്നെ റാഫേല്‍ കരാര്‍ അന്വേഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ജയിലിലാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റാഫേല്‍ കരാറിലെ അഴിമതി അന്വേഷിച്ച് ചൗക്കീദാറെ(കാവല്‍ക്കാരനെ) ജയിലിലയക്കുമെന്നാണ് രാഹുല്‍ മഹാരാഷ്ട്രയിലെ നാഗ്പുരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞത്.

കരാര്‍ തിരുത്തി യുദ്ധവിമാനങ്ങളുടെ വില പെരുപ്പിച്ച് മോഡി സര്‍ക്കാര്‍ റാഫേല്‍ കരാറില്‍ വന്‍ അഴിമതിയാണ് നടത്തിയത്. 536 കോടി രൂപയുടെ ഓരോ യുദ്ധവിമാനങ്ങള്‍ക്കും 1600 കോടി രൂപയാണ് മോഡി സര്‍ക്കാര്‍ വിലയിട്ടത്. ഇതിനെ സംബന്ധിച്ച് അന്വേഷണം നടത്തിയാല്‍ ചൗക്കീദാര്‍ ജയിലിലാകുമെന്ന് ഉറപ്പാണ്, മോഡിയെ ലക്ഷ്യം വെച്ച് രാഹുല്‍ പറഞ്ഞതിങ്ങനെ.

ഈ കാവല്‍ക്കാരനെ ഒരിക്കലും നിങ്ങള്‍ക്ക് ഒരു തൊഴിലാളിയുടെ വീടിന് മുന്നില്‍ കാണാനാകില്ല, എന്നാല്‍ മോഷ്ടിച്ച പണത്തിന് കാവല്‍നില്‍ക്കുന്ന ഇത്തരത്തിലെ ആയിരക്കണക്കിന് കാവല്‍ക്കാരെ അനില്‍ അംബാനിയുടെ വീടിനു മുന്നില്‍ കാണാനാകുമെന്നും രാഹുല്‍ പരിഹസിച്ചു. ജനങ്ങള്‍ക്ക് മുന്നില്‍ മുമ്പ് ബിജെപി ഉയര്‍ത്തി കാണിച്ച മുദ്രാവാക്യം നല്ല ദിനങ്ങള്‍ വരുമെന്നാണ്. എന്നാല്‍ ഇന്നത് കാവല്‍ക്കാരന്‍ കള്ളനാണ് എന്നതായി മാറിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

Exit mobile version