അധികാരത്തിലെത്തിയാല്‍ നീതി ആയോഗ് പിരിച്ചുവിടും; ആകെ ചെയ്യുന്നത് മോഡിയുടെ മാര്‍ക്കറ്റിങും കള്ളക്കണക്കുണ്ടാക്കലും മാത്രമെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ഭരണം നേടിയാല്‍ നീതി ആയോഗിനെ പിരിച്ചുവിടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീതി ആയോഗിനെ പിരിച്ചുവിട്ട് പഴയ പ്ലാനിങ് കമ്മീഷനെ തന്നെ നിയമിക്കുമെന്നും രാഹുല്‍ വിശദീകരിച്ചു.

‘വോട്ടെടുപ്പിന് ശേഷം ഭരണം ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ നീതി ആയോഗിനെ പിരിച്ചുവിടും. നീതി ആയോഗ് കൊണ്ട് ആകെയുള്ള ഉപയോഗം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കായി മാര്‍ക്കറ്റിങും കള്ളക്കണക്ക് ചമയ്ക്കലും മാത്രമാണ്’ രാഹുല്‍ ആരോപിക്കുന്നു.
പ്രശസ്തരായ സാമ്പത്തിക വിദഗ്ദരെ ഉള്‍ക്കൊള്ളിച്ച് 100ല്‍ കുറയാത്ത സ്റ്റാഫുകളെ ഉള്‍ക്കൊള്ളിച്ച് പ്ലാനിങ് കമ്മീഷനെ പുനരുജ്ജീവിപ്പിക്കുമെന്നും രാഹുല്‍ അവകാശപ്പെട്ടു.

സാമ്പത്തിക രംഗത്തെ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാതെയാണ് രാഹുല്‍ ഗാന്ധി മിനിമം വരുമാന പദ്ധതിയായ ന്യായ് പ്രഖ്യാപിച്ചതെന്ന നീതി ആയോഗ് വൈസ്‌ചെയര്‍മാന്‍ രാജീവ് കുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയതായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. ഈ പദ്ധതി രാജ്യത്തെ നാലടിയോളം പുറകോട്ടടിക്കുമെന്നായിരുന്നു രാജീവ് കുമാറിന്റെ വിമര്‍ശനം. രാഷ്ട്രീയപരമായ പരാമര്‍ശത്തിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Exit mobile version