രാഹുല്‍ ഗാന്ധി മുസ്ലീമിനും ക്രിസ്ത്യാനിക്കും കൂടിയുണ്ടായ സങ്കരസന്താനം: വിവാദ പരാമര്‍ശത്തിനെതിരെ അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്കെതിരെ നടപടി, തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിച്ച കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുസ്ലീമിനും ക്രിസ്ത്യാനിക്കും കൂടി ഉണ്ടായ സങ്കരസന്താനമാണ് രാഹുല്‍ എന്ന പരാമര്‍ശത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നത്.

ഹെഗ്ഡെയുടെ പ്രസംഗത്തിന്റെ വീഡിയോ റെക്കോഡിങ് ഹാജരാക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. ഉത്തര കന്നഡയില്‍ നടത്തിയ റാലിയിലായിരുന്നു ഹെഗ്ഡെയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷമാണോ ഈ പ്രസ്താവനയെന്ന് കമ്മീഷന്‍ പരിശോധിക്കും. ഞായറാഴ്ച വൈകീട്ടാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷമാണ് പ്രസ്താവനയെങ്കില്‍ ഹെഗ്ഡെക്കെതിരെ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കര്‍ണാടകയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും ഹെഗ്ഡെയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മുസ്ലിമിന്റേയും ക്രിസ്ത്യാനിയുടെയും മകനായ രാഹുല്‍ ഗാന്ധി എങ്ങനെ ബ്രാഹ്മണനാകുമെന്നായിരുന്നു അനന്ത് കുമാര്‍ ഹെഗ്ഡെ ചോദിച്ചത്. രാഹുല്‍ഗാന്ധി പരദേശിയാണെന്നും ബ്രാഹ്മണനാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ തെളിവ് കൊണ്ടുവരാന്‍ പറ്റുമോയെന്നും ഹെഗ്‌ഡെ ചോദിച്ചിരുന്നു. രാഹുല്‍ഗാന്ധി സങ്കര സന്താനമാണെന്ന് ഇതിന് മുന്‍പും ഹെഗ്‌ഡെ പറഞ്ഞിരുന്നു. മുസ്ലിംങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും ഭരണഘടനയ്‌ക്കെതിരെയും പ്രസ്താവന നടത്താറുള്ള നേതാവാണ് ഹെഗ്‌ഡെ.

Exit mobile version