അഭിമാന നിമിഷം! തലയുയര്‍ത്തി, നെഞ്ചുവിരിച്ച് വീരപുത്രന്‍ എത്തി; വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറി

കാശ്മീര്‍: മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ വീര പുത്രന്‍
വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി. വാഗാ അതിര്‍ത്തിയിലൂടെ നെഞ്ച് വിരിച്ച് അഭിനന്ദ് എത്തിയപ്പോള്‍ ജനകോടികളുടെ പ്രാര്‍ത്ഥന യാഥാര്‍ത്ഥ്യമായി.

പാകിസ്താനി റേഞ്ചേഴ്‌സാണ് അഭിനന്ദനെ ബിഎസ്എഫിന് കൈമാറിയത്. മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിച്ചു. വിശദമായ മെഡിക്കല്‍ പരിശോധന നടത്തുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അഭിനന്ദന്‍ നെഞ്ചുവിരിച്ച് നടന്നെത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാജ്യത്തിന് ആശ്വാസമായി. വാഗയില്‍ നിന്ന് അഭിനന്ദന്‍ വര്‍ധനമാന്‍ പുറത്തുവരാന്‍ മണിക്കൂറുകളായി കാത്തിരിപ്പ് തുടര്‍ന്ന ജനതയ്ക്ക് മുന്നിലേക്കാണ് അഭിനന്ദന്‍ എത്തിയത്.

എയര്‍ വൈസ് മാര്‍ഷല്‍മാരും കുടുംബാംഗങ്ങളും വാഗ അതിര്‍ത്തിയില്‍ അഭിനന്ദനെ സ്വീകരിച്ചു. മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തേക്ക് എത്തിക്കുകയായിരുന്നു.

നേരത്തെ 5.20 ഓടെ അഭിനന്ദനെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയായ വാഗയില്‍ എത്തിച്ചതായും ഇന്ത്യക്ക് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. റെഡ്ക്രോസിന്റെ സാന്നിധ്യത്തില്‍ വൈദ്യപരിശോധന നടത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുഭാഗത്തുനിന്നും സ്ഥിരീകരണമുണ്ടായിരുന്നില്ല. ഒന്‍പതുമണിയോടെയാണ് ഔദ്യോഗികമായി അഭിനന്ദനെ കൈമാറിയത്.

Exit mobile version