മുട്ടുമടക്കാത്ത ആത്മധൈര്യത്തിന് സല്യൂട്ട്; വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇനി ഗ്രൂപ്പ് ക്യാപ്റ്റനെന്ന് എയർഫോഴ്‌സ്

ന്യൂഡൽഹി: പാകിസ്താൻ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ പിടിക്കപ്പെട്ടിട്ടും ധൈര്യത്തോടെ രാജ്യസ്‌നേഹം മുറുക്കിപ്പിടിച്ച ഇന്ത്യൻ എയർഫോഴ്‌സ് വിങ് കമാൻഡർ അഭിനന്ദൻ വർധമാന് സ്ഥാനക്കയറ്റം നൽകി സേന. ഗ്രൂപ്പ് ക്യാപ്റ്റനായാണ് അദ്ദേഹത്തിന് ഇന്ത്യൻ എയർഫോഴ്‌സ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.

അഭിനന്ദൻ ഉടൻ തന്നെ പുതിയ റാങ്കിൽ അദ്ദേഹം പ്രവേശിക്കുമെന്നാണ് റിപ്പോർട്ട്. ബാലാകോട്ടിൽ പാകിസ്താന്റെ യുദ്ധവിമാനം എഫ്-16 വെടിവെച്ചിട്ട ശേഷമാണ് ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് സൈന്യത്തിന്റെ പിടിയിലായത്.

പ ുൽവാമ ആക്രമണത്തിന് തിരിച്ചടിയായാണ് ഫെബ്രുവരി 26ന് വ്യോമസേന ബാലകോട്ടെ ഭീകര കേന്ദ്രങ്ങളിൽ ബോംബിട്ടത്. ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്താൻ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിക്കുകയായിരുന്നു.

പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ അഭിനന്ദൻ നിയന്ത്രിച്ചിരുന്ന മിഗ് 21 വിമാനം തകർന്നു. പിന്നീട് അദ്ദേഹം പാരച്യൂട്ടിൽ ഇറങ്ങിയത് പാക് അധീന കശ്മീരിലായിരുന്നു. ഇതോടെ അഭിനന്ദനെ പാക് സൈന്യം തടവിലാക്കുകയും ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് അഭിനന്ദനെ വിട്ടയക്കുകയുമയിരുന്നു. മാർച്ച് ഒന്നിനാണ് അഭിനന്ദനെ പാകിസ്താൻ ഇന്ത്യയ്ക്ക് കൈമാറിയത്.

ബലാകോട്ട് ആക്രമണത്തിന് ശേഷമുണ്ടായ പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും പാകിസ്താന്റെ എഫ് 16 വിമാനം വെടിവെച്ചിടുകയും ചെയ്ത അഭിനന്ദൻ വർധമാന് രാജ്യം വീർചക്ര ബഹുമതി നൽകിയിരുന്നു.

ഇന്ത്യൻ അതിർത്തി ലംഘിച്ച പാകിസ്താന്റെ അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസൺ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദനായിരുന്നു വെടിവെച്ചിട്ടത്.

Exit mobile version