ജയ്പൂര്‍ ജയിലില്‍ പാകിസ്താന്‍ തടവുകാരനെ കല്ലെറിഞ്ഞ് കൊന്ന സംഭവം; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കഴിഞ്ഞ ദിവസമാണ് അന്‍പതുകാരനായ ഷക്കീറുള്ള എന്ന ഹനീഫ് മുഹമ്മദിനെ സഹതടവുകാര്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്

ജയ്പൂര്‍: ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാകിസ്താന്‍ തടവുകാരനെ കല്ലെറിഞ്ഞ് സഹതടവുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ വാര്‍ഡന്‍മാരായ രാം സ്വരൂപ്, വൈദ്യനാഥ് ശര്‍മ്മ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനു പുറമെ ജയില്‍ സൂപ്രണ്ട് സഞ്ജയ് യാദവ്, ഡെപ്യൂട്ടി ജയിലര്‍ ജഗദീഷ് ശര്‍മ എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് അന്‍പതുകാരനായ ഷക്കീറുള്ള എന്ന ഹനീഫ് മുഹമ്മദിനെ സഹതടവുകാര്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. ടിവിയുടെ ശബ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നാല് സഹതടവുകാരുമായി ഹനീഫ് മുഹമ്മദ് തര്‍ക്കത്തിലായി. ഇതേ തുടര്‍ന്ന് സഹതടവുകാര്‍ ഇയാള്‍ക്കു നേരെ കല്ലെറിയുകയായിരുന്നുവെന്ന് ജയില്‍ എസിപി ലക്ഷ്മണ്‍ ഗൗര്‍ പറഞ്ഞു.

കല്ലേറിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ചികിത്സിക്കാനായി ഡോക്ടര്‍മാര്‍ ജയിലില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാരപ്രവര്‍ത്തനത്തെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട ഷക്കീറുള്ള ഭീകര സംഘടനയായ ലഷ്‌ക്കറെ ത്വയ്ബയില്‍ അംഗമാണ്. സംഭവത്തില്‍ സഹതടവുകാര്‍ക്കെതിരെ കൊല കുറ്റത്തിന് പോലീസ് കേസെടുത്തു.

Exit mobile version