സൗഹൃദം സ്ഥാപിക്കാന്‍ പാകിസ്ഥാന്റെ ശ്രമം, ഹസ്തദാനം നിരസിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍

ഹേഗ്: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് സൗഹൃദം പങ്കിടാന്‍ ശ്രമിച്ച് പാകിസ്ഥാന്‍ പ്രതിനിധികള്‍. അന്താരാഷ്ട്ര നീതിന്യായ കോടതിയിലായിരുന്നു സംഭവം. പാക് പ്രതിനിധികള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. നമസ്തേ പറഞ്ഞ് പാക് പ്രതിനിധികളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

കുല്‍ഭൂഷണ്‍ ജാദവ് കേസിന്റെ വിചാരണ നടപടികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദീപക് മിത്തലാണ് പാകിസ്താന്‍ എജി അന്‍വര്‍ മസൂദ് ഖാന്റെ ഹസ്തദാനം നിരസിച്ചത്. വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദീപക് മിത്തലിന്റെ അടുത്തേക്ക് അന്‍വര്‍ മസൂദ് ഖാന്‍ കൈനീട്ടി എത്തിയത്.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാകിസ്താന്‍ പ്രതിനിധികളോട് ഇത്തരത്തില്‍ പെരുമാറുന്നത് ആദ്യമായല്ല. മെയ് 2017ലും പാക് പ്രതിനിധികളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ അവഗണിച്ചിരുന്നു. അതിനിടെ, കുല്‍ഭൂഷണ്‍ ജാദവിനെതിരേ പാക് സൈനിക കോടതിയില്‍ നടന്ന വിചാരണ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ആവശ്യമുന്നയിച്ചു. കേസില്‍ നാലു ദിവസംനീണ്ട വിചാരണ തുടങ്ങിയതിന് പിന്നാലെയാണിത്.

ചാരവൃത്തി ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിചാരണ നടത്തിയതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരായ പ്രചാരണം നടത്താനാണ് വിഷയം പാകിസ്താന്‍ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെക്കാണാന്‍ ജാദവിന് പാകിസ്താന്‍ ഉടന്‍ അനുമതി നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Exit mobile version