സംഘര്‍ഷങ്ങള്‍ക്കിടെ അതിര്‍ത്തി കടന്നൊരു വിവാഹം; ഇന്ത്യന്‍ യുവാവും പാകിസ്താനി യുവതിയും വിവാഹിതരായി

പട്യാല: അതിര്‍ത്തിയില്‍ ഇന്ത്യാ പാക് ബന്ധം വഷളായിരിക്കെ ഇന്ത്യന്‍ യുവാവിനും പാകിസ്താനി യുവതിയ്ക്കും പഞ്ചാബില്‍ മാംഗല്യം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള സര്‍ജിത്തും ഹരിയാന അംബാല ജില്ലക്കാരനായ പര്‍വിന്ദര്‍ സിങ്ങുമാണ് വിവാഹിതരായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ഇരുവരും തമ്മിലുള്ള വിവാഹം പഞ്ചാബിലെ പട്യാലയില്‍ നടന്നു. പട്യാലയിലെ ഗുരുദ്വാരയില്‍ സിഖ് ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഗുരുദ്വാര അധികൃതര്‍ നവദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റും നല്‍കി.

ഇന്ത്യയില്‍വച്ച് വിവാഹിതയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സര്‍ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യയിലെയും പാകിസ്താനിലെയും കൂടുതല്‍ യുവതീ – യുവാക്കള്‍ പരസ്പരം വിവാഹിതരാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

പാകിസ്താനിലെ സിയാല്‍കോട്ട് ജില്ലയില്‍ സ്ഥിരതാമസമാക്കിയ ഹിന്ദു കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് സര്‍ജിത്തെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അവരുടെ മാതാപിതാക്കളും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. ഇതോടെ പാകിസ്താനിലെ ബലാക്കോട്ടിലുള്ള ജെയ്ഷെയുടെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യമാക്കി ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു.

Exit mobile version