ലോകകപ്പിലെ തോല്‍വി : പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമം

ചണ്ഡീഗഢ് : ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. പഞ്ചാബിലെ സംഗ്രൂരില്‍ ഭായ് ഗുര്‍ദാസ് എഞ്ചിനീയറിംഗ് കോളേജിലും ഖരാറിലെ റായത് ബഹ്‌രാത് യൂണിവേഴ്‌സിറ്റിയിലും വിദ്യാര്‍ഥികളെ ചിലര്‍ ഹോസ്റ്റല്‍ റൂമുകളില്‍ കടന്നു കയറി ആക്രമിച്ചതായാണ് പരാതി.

ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ആക്രമണത്തിനിരയായ വിദ്യാര്‍ഥികളെ പ്രദേശവാസികളും മറ്റ് വിദ്യാര്‍ഥികളും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ഹോസ്റ്റലിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളില്‍ ചിലര്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്ക് വെച്ചിട്ടുണ്ട്. ഇതില്‍ മത്സരത്തിന് പിന്നാലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സ്റ്റംപുകളും വടികളുമായി ആക്രോശത്തോടെ ക്യാപംസില്‍ നടക്കുന്നതായി കാണാം. പോലീസെത്തിയ ശേഷമാണ് സ്ഥിതി നിയന്ത്രണ വിധേയമായത്.

രണ്ട് നിലകളിലായി 90 കശ്മീരി വിദ്യാര്‍ഥികളാണ് സംഗ്രൂരിലുള്ളത്. ഇവരുടെ മുറികളിലെ ജനലുകളും വാതിലുകളുമെല്ലാം അക്രമി സംഘം അടിച്ചു തകര്‍ത്തിട്ടുണ്ട്.ചരിത്രത്തില്‍ ആദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് പരാജയം ഏറ്റുവാങ്ങുന്നത്.

Exit mobile version