‘സൈനികര്‍ കൊല്ലപ്പെടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേട്’; പ്രധാനമന്ത്രി മോഡിയെ തിരിഞ്ഞുകൊത്തി യുപിഎ കാലത്തെ രാഷ്ട്രീയവത്കരിച്ച പ്രസംഗങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് സൈനികര്‍ കൊല്ലപ്പെടുന്നതിനെ കുറിച്ച് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗങ്ങള്‍ ചര്‍ച്ചയാകുന്നു. 2013ല്‍ നരേന്ദ്ര മോഡി നടത്തിയ പ്രസംഗം 2019 ല്‍ തിരിഞ്ഞു കൊത്തുന്നു. രാജ്യത്ത് സൈനികര്‍ കൊല്ലപ്പെടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കഴിവുകേടാണെന്നും രാജ്യം ഭരിക്കാന്‍ അറിയാത്തത് കൊണ്ടാണെന്നുമായിരുന്നു മോഡി അന്ന് പ്രസംഗിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യം കണ്ണീരൊഴുക്കുന്നതിനിടെയാണ് സോഷ്യല്‍മീഡിയയില്‍ മോഡിയുടെ പ്രസംഗം പ്രചരിക്കുന്നത്. രാജ്യത്തിന്റെ സൈനികര്‍ കൊല്ലപ്പെടുന്നതിന് ഉത്തരവാദിയും മറുപടി പറയേണ്ടതും കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരാണെന്നാണ് 2013ല്‍ അധികാരത്തില്‍ കയറും മുന്‍പ് നരേന്ദ്ര മോഡി പ്രസംഗിച്ചത്.

രാജ്യത്തെ സൈനികര്‍ മരിക്കുന്നു. ഭാരതത്തിന് തല കുനിക്കേണ്ടി വരുന്നഅവസ്ഥയാണ്. നിസ്സഹായതയോട് കൂടി നില്‍ക്കേണ്ടി വരുന്ന ഭാരതത്തിന്റെ അവസ്ഥ ലജ്ജാകരമാണ്. കേന്ദ്രസര്‍ക്കാരിനെയേ ഞാന്‍ ഇതിന് കുറ്റപ്പെടുത്തുകയുള്ളൂ. രാജ്യം ഭരിക്കാന്‍ അറിയില്ല. അതിന്റെ കുഴപ്പമാണ് ഇതിനെല്ലാം കാരണം എന്നായിരുന്നു മോഡി അന്ന് പ്രസംഗിച്ചത്.

അതേസമയം, ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ വാക്കുകള്‍ മോഡി സര്‍ക്കാറിനെ തിരിഞ്ഞു കൊത്തുകയാണ്. മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൊല്ലപ്പെട്ട സൈനികരുടെ കണക്കെടുത്താല്‍ മോഡി ഭരണം വന്നശേഷം 177 ശതമാനം സൈനികരാണ് രാജ്യത്ത് കൊല്ലപ്പെടുകയും 18 തീവ്രവാദ ആക്രമണങ്ങള്‍ രാജ്യത്ത് ഉണ്ടാകുകയും ചെയ്തു.

95 സൈനികര്‍ക്ക് 2018ല്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടു. 2017ല്‍ രാജ്യത്ത് 805 ഉം 2018ല്‍ 941 മായി ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ 115 ശതമാനം സൈനികരാണ് എന്‍ഡിഎ സര്‍ക്കാര്‍ ഭരണകാലത്ത് കൊല്ലപ്പെട്ടത്. ഇതെല്ലാം മോഡിയുടെ പഴയവാദങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.

Exit mobile version