മുഹറത്തിന് നല്‍കുന്ന തുക പോലും ദുര്‍ഗ്ഗാപൂജയ്ക്ക് മമതാ ബാനര്‍ജി നല്‍കുന്നില്ല! പഞ്ചിമ ബംഗാളിലെ ബിജെപി റാലിയില്‍ വര്‍ഗീയ പറഞ്ഞ് യോഗി ആദിത്യനാഥ്

കൊല്‍ക്കത്ത: മുഹറത്തിന് നല്‍കുന്ന തുക പോലും മമതാ ബാനര്‍ജി ദുര്‍ഗ്ഗാപൂജയ്ക്ക് നല്‍കുന്നില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പഞ്ചിമ ബംഗാളിലെ പുരുലിയയിലെ ബിജെപി റാലിയില്‍ പങ്കെടുക്കവേയായിരുന്നു യോഗിയുടെ വര്‍ഗീയ പരാമര്‍ശം. ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ തൃണമൂല്‍ ഗുണ്ടകളെ പ്ലക്കാര്‍ഡുമായി റോഡിലൂടെ നടത്തുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ കലാപമഴിച്ചുവിട്ടാണ് മമത തന്റെ സ്വാധീനം നിലനിര്‍ത്തുന്നത്. തന്റെ നേട്ടത്തിനായി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ്. മുഹറത്തിന് നല്‍കുന്ന തുക പോലും മമതാ ബാനര്‍ജി ദുര്‍ഗ്ഗാപൂജയ്ക്ക് നല്‍കുന്നില്ല. ഈ സര്‍ക്കാരിനെ പുറത്താക്കിയേ പറ്റൂ. സംസ്ഥാനത്ത് ബിജെപി അധികരാത്തിലെത്തിയാല്‍ തൃണമൂല്‍ ഗുണ്ടകളെ പ്ലക്കാര്‍ഡുമായി റോഡിലൂടെ നടത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

രാജ്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ നാടാണ് ബംഗാള്‍. നമ്മുടെ ദേശീയഗാനം പോലും ബംഗാളിന്റെ സംഭാവനയാണ്. എന്നാല്‍ ബംഗാളിലെ മമതയുടെ ഭരണം അഴിമതിയുടെതും ജനാധിപത്യവിരുദ്ധതതയുടെതുമാണ്. മോഡിയുടെ നേതൃത്വത്തില്‍ മറ്റ് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ അഭിമാനകരമായി മുന്നേറുമ്പോള്‍ ജനാധിപത്യരാജ്യത്ത് മുഖ്യമന്ത്രി തന്നെ ധര്‍ണയിരിക്കുന്നതിനെക്കാള്‍ നാണക്കേടായി മറ്റെന്തുണ്ടെന്നും യോഗി പരിഹസിച്ചു.

ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് താന്‍ റോഡ് മാര്‍ഗ്ഗമാണ് ബംഗാളില്‍ എത്തിയത്. ഇതുമൂലം ജനങ്ങളുടെ ദാരിദ്ര്യം നേരില്‍ കാണാന്‍ കഴിഞ്ഞു. മോഡിയുടെ നേതൃത്വത്തില്‍ രാജ്യമെങ്ങും പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ ബംഗാളില്‍ മാത്രം വികസനത്തിന്റെതായി ഒന്നും കാണാനില്ലെന്നും
യോഗി പറഞ്ഞു. പ്രസംഗത്തിലുടനീളം മമതയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് യോഗി നടത്തിയത്.

Exit mobile version