സിബിഐ ഡയറക്ടറെ ചുമതലയില്‍ നിന്ന് മാറ്റിയത് റാഫേല്‍ ഇടപാടിലുള്ള അന്വേഷണം തടയാന്‍; പ്രശാന്ത് ഭൂഷണ്‍

അലോക് വര്‍മ്മ പ്രതിരോധ മന്ത്രാലയത്തോട് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്

ദില്ലി: വിവാദമായ റാഫേല്‍ ഇടപാടില്‍ അന്വേഷണം തടയാനാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ ചുമതലയില്‍ നിന്ന് മാറ്റിയതെന്ന് സുപ്രീംകോടതി അഭിഭാഷകനും സന്നദ്ധ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍.

അലോക് വര്‍മ്മ പ്രതിരോധ മന്ത്രാലയത്തോട് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. കൂടാതെ ഉപ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെയുള്ള കോഴക്കേസ് അന്വേഷിക്കുന്ന അജയ് ബസിയെ പോര്‍ട്ട് ബ്‌ളയറിലേക്ക് മാറ്റുകയും ചെയ്തു. ഇതെല്ലാം വ്യക്തമാക്കുന്നത് കേസുകള്‍ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നു എന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

സിബിഐ ഡയറക്ടര്‍ അലോക് കുമാറിന്റെയും ഉപ ഡയറക്ടര്‍ രാഗേഷ് അസ്താനയുടെയും തമ്മിലടിക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് നിലവിലെ ഡയറക്ടറായ അലോക് കുമാര്‍ വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു തീരുമാനം. സിബിഐ തലപ്പത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെയും നടപടിയുണ്ടായിരുന്നു. അദ്ദേഹത്തോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ പറഞ്ഞിട്ടുണ്ട്.

എന്‍ നാഗേശ്വര റാവുവിനാണ് സിബിഐ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല. സിബിഐ തലപ്പത്തെ ഉള്‍പ്പോര് പരസ്യമായതോടെ അലോക് വര്‍മ്മയുടെയും രാകേഷ് അസ്താനയുടെയും സിബിഐ ആസ്ഥാനത്തെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.

Exit mobile version