ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ; മൈക്രോസാറ്റ്-ആര്‍, കലാംസാറ്റ് ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ന്

മൈക്രോസാറ്റ്-ആര്‍, കലാംസാറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി സി44 റോക്കറ്റ് ഉപയോഗിച്ച് ഐഎസ്ആര്‍ഒ ഇന്ന് വിക്ഷേപിക്കും

ശ്രീഹരിക്കോട്ട: ബഹിരാകാശ വിക്ഷേപണ ചരിത്രത്തില്‍ വീണ്ടും നാഴികക്കല്ലാവാനൊരുങ്ങി ഐഎസ്ആര്‍ഒ. മൈക്രോസാറ്റ്-ആര്‍, കലാംസാറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി സി44 റോക്കറ്റ് ഉപയോഗിച്ച്
ഐഎസ്ആര്‍ഒ ഇന്ന് വിക്ഷേപിക്കും. വിക്ഷേപിക്കുന്ന റോക്കറ്റിന്റെ അവശിഷ്ടങ്ങളെ ബഹിരാകാശത്ത് തന്നെ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് ഇത്തവണത്തെ വിക്ഷേപണത്തിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യം വയ്ക്കുന്നത്.

പ്രതിരോധഗവേഷണ കേന്ദ്രത്തിനുവേണ്ടി ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന മൈക്രോസാറ്റ്-ആര്‍, വിദ്യാഭ്യാസമേഖലയ്ക്ക് സഹായിക്കുന്ന കലാംസാറ്റ് എന്നിവയാണ് ഇന്ന് വിക്ഷേപിക്കുന്നത്. വിദ്യാര്‍ഥികളും സ്പേസ്‌കിഡ്‌സ് ഇന്ത്യയും ചേര്‍ന്ന് വികസിപ്പിച്ചതാണ് കലാംസാറ്റ്. ഇതുകൂടാതെ, ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ്-31 ഫെബ്രുവരി ആദ്യവാരവും ഐഎസ്ആര്‍ഒ വിക്ഷേപിക്കും.

സാധാരണയായി വിക്ഷേപണ റോക്കറ്റിന്റെ ഓരോ ഘട്ടവും വേര്‍പ്പെട്ടു ഭൂമിയില്‍ തന്നെ തിരിച്ചു പതിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഉപഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തിലെത്തിച്ച ശേഷം നാലാം ഘട്ടം തിരികെ പതിക്കുന്നില്ലെന്നതാണ് പ്രത്യേകത. ബഹിരാകാശ വിക്ഷേപണ ചരിത്രത്തിലാദ്യമായിട്ടാണ് ഉപഗ്രഹത്തിന്റെ ദൗത്യം പൂര്‍ത്തിയാകുന്ന കാലയളവു വരെ നാലാം ഘട്ടവും ഒപ്പമുണ്ടാകുന്നത്. സോളാര്‍ പാനലുകളോടു കൂടിയതാകും നാലാം ഘട്ടം. ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിനനുസരിച്ചു സഞ്ചരിക്കാന്‍ ഇവ സഹായകരമാകും. ലോകത്തിലെ ഒരു ബഹിരാകാശ ഏജന്‍സിയും നാളിതുവരെ ഇത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും രാത്രി 11.37നാണ് വിക്ഷേപണം.

Exit mobile version