വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചു, സഹോദരിയെയും ഭര്‍ത്താവിനെയും കാറില്‍ കയറ്റി മൂക്ക് മുറിച്ച് റോഡില്‍ ഉപേക്ഷിച്ചു

ചെല്‍റാം തക്കും എന്ന യുവാവിനെയാണ് ഭാര്യയുടെ സഹോദരന്മാര്‍ ആക്രമിച്ചത്.

ജയ്പൂര്‍: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ച സഹോദരിയെയും ഭര്‍ത്താവിനേയും മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. രാജസ്ഥാനിലെ പാലി-ജോധ്പൂര്‍ ഹൈവേയില്‍ ആണ് നാടിനെ നടുക്കിയ സംഭവം. ചെല്‍റാം തക്കും എന്ന യുവാവിനെയാണ് ഭാര്യയുടെ സഹോദരന്മാര്‍ ആക്രമിച്ചത്.

യുവതിയും ചെല്‍റാമും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും അടുത്തിടെയാണ് വിവാഹതിരായത്. ഇതിന്റെ വൈരാഗ്യത്തിലാണ് യുവതിയുടെ സഹോദരന്മാര്‍ ചെല്‍റാമിനെ ആക്രമിച്ചത്.

ALSO READ ഇടുക്കിയിൽ യുവാക്കൾക്ക് എതിരെ കള്ളക്കേസെടുത്തു; സ്ഥലത്തില്ലാത്ത യുവാവ് വാഹനമിടിപ്പിച്ചെന്ന് കള്ളപ്പരാതി; എസ്‌ഐയ്ക്കും സിപിഒയ്ക്കും സ്ഥലംമാറ്റം

യുവതിയുടെ സഹോദരങ്ങളായ സുനിലും ദിനേശും ബന്ധുക്കളും രാത്രിയോടെ ചെല്‍റാമിന്റെ വീട്ടിലെത്തി. പ്രണയ വിവാഹത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും വീട്ടിലേക്ക് പോകാമെന്നും പറഞ്ഞ് തന്ത്രത്തില്‍ സഹോദരിയേയും യുവാവിനെയും കാറില്‍ കയറ്റി. എന്നാല്‍ ജോധ്പൂരിലേക്കുള്ള യാത്രാമധ്യേ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വെച്ച് യുവതിയുടെ സഹോദരങ്ങളും ബന്ധുക്കളും ചെല്‍റാമിനെ മര്‍ദിക്കാന്‍ തുടങ്ങി.

ജോധ്പൂരിലെ ജാന്‍വാര്‍ ഗ്രാമത്തിന് സമീപത്ത് വെച്ച് വാഹനം നിര്‍ത്തിയ സംഘം വീണ്ടും ചെല്‍റാമിനെ മര്‍ദ്ദിക്കുകയും മൂക്ക് മുറിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ റോഡിലുപേക്ഷിച്ച സംഘം സഹോദരിയെ ബലമായി കാറില്‍ കയറ്റികൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ യുവാവ് വീട്ടുകാരെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ വീട്ടുകാരെത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവതിയുടെ സഹോദരങ്ങളായ സുനില്‍, ദിനേശ് എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Exit mobile version