അഞ്ചു വയസുകാരിക്ക് ബലാത്സംഗം; 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി പോക്‌സോ കോടതി, പ്രതിയായ 21 കാരന് വധശിക്ഷ

ജയ്പുര്‍: അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി ചരിത്രം കുറിച്ച് രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്‌സോ കോടതി. കേസില്‍ പ്രതിയായ 21 കാരന് കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ മാസം 19-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ട് നിന്നിരുന്ന കുഞ്ഞിനെ 21-കാരനായ പ്രതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയ വിവരം അഞ്ചുവയസ്സുകാരിക്കൊപ്പം കളിച്ചിരുന്ന കൂട്ടുകാരി ഉടന്‍ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.

തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത് ദിവസത്തില്‍ കൃത്യമായ തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 40 സാക്ഷികളെയും 250 രേഖകളും പോലീസ് ഹാജരാക്കി. ഇതോടെയാണ് 26 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി വധശിക്ഷ വിധിച്ചത്. പോലീസിന്റെ അതിവേഗ നടപടിയെ കോടതി പ്രശംസിച്ചു.

Exit mobile version