വാണിജ്യ സ്ഥാപനത്തിന് കുടിവെള്ളം മറിച്ച് വിറ്റു, സ്വകാര്യ ടാങ്കര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

കുടിവെള്ള ടാങ്കര്‍ ഡ്രൈവറായ സുനിലിനെതിരെ ബലഗുണ്ടെ സ്റ്റേഷനിലാണ് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡ് പരാതി നല്‍കിയത്.

ബംഗളുരു: വാണിജ്യ സ്ഥാപനത്തിന് വെള്ളം മറിച്ച് വിറ്റ സ്വകാര്യ ടാങ്കര്‍ ഡ്രൈവര്‍ക്കെതിരെ കേസ്. ജല പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ടാങ്കറുകള്‍ ജലവിതരണം ഏല്‍പ്പിച്ചതിന് പിന്നാലെയാണ് സംഭവം. ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡാണ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തത്. കുടിവെള്ള ടാങ്കര്‍ ഡ്രൈവറായ സുനിലിനെതിരെ ബലഗുണ്ടെ സ്റ്റേഷനിലാണ് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡ് പരാതി നല്‍കിയത്.

ജലക്ഷാമം രൂക്ഷമായ 130 വാര്‍ഡിലേക്ക് വെള്ളം എത്തിക്കേണ്ട ടാങ്കര്‍ ഡ്രൈവറായിരുന്നു സുനില്‍. എന്നാല്‍ ടാങ്കറില്‍ വെള്ളം നിറച്ച ശേഷം മറ്റൊരു വാര്‍ഡിലെ സ്വകാര്യ സ്ഥാപനത്തിന് വെള്ളം വില്‍ക്കുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ടാങ്കര്‍ ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡ് അധികൃതര്‍ പിടിച്ചെടുത്തു. വെള്ളം ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാല്‍ സ്വകാര്യ കുടിവെള്ള ടാങ്കറുകള്‍ക്കെതിരെയും നടപടി കര്‍ശനമാകുമെന്ന് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡ് വിശദമാക്കി.

കുടിവെള്ള പ്രശ്‌നം രൂക്ഷമായതിന് പിന്നാലെ കാര്‍ കഴുകല്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള നിരോധനം ലംഘിച്ചതിന് ബെംഗളുരുവില്‍ പിഴ ചുമത്തിയിരുന്നു. ഈ ആഴ്ച ആദ്യം 22 പേരില്‍ നിന്നായി 1.1 ലക്ഷം രൂപയാണ് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡ് പിഴ ഈടാക്കിയത്.

Exit mobile version