എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ബിജെപി റെയ്ഡ് തുടങ്ങി; അതാണ് ബിജെപി! അഖിലേഷ് യാദവിന്റെ വസതിയിലെ റെയ്ഡിനെതിരെ കപില്‍ സിബല്‍

മണല്‍ ഖനന അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം യുപിയില്‍ നടന്ന റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വസതിയില്‍ നടന്ന റെയ്ഡിനെ പരിഹസിച്ചും എതിര്‍ത്തും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. മണല്‍ ഖനന അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം യുപിയില്‍ നടന്ന റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരോട് ബിജെപി ഇത്തരത്തിലാണ് പ്രതികരിക്കാറുള്ളതെന്നും കപില്‍ സിബല്‍ പറഞ്ഞു.

എസ്പി- ബിഎസ്പി സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. അതോടെ അഖിലേഷിനെതിരെ റെയ്ഡും തുടങ്ങി. ഇത് പ്രതീക്ഷിച്ചതാണ്. ബിജെപിയ്ക്കെതിരെ ആരൊക്കെ സംസാരിച്ചിട്ടുണ്ട് അവര്‍ക്കെതിരെ റെയ്ഡ് വന്നിട്ടുമുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കപില്‍ സിബല്‍. 2012-2013 കാലയളവില്‍ അഖിലേഷ് യാദവിനായിരുന്നു ഖനന വകുപ്പിന്റെ ചുമതല. 2012 മുതല്‍ 2016 വരെ വകുപ്പ് മന്ത്രിമാരായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് മുതിര്‍ന്ന സിബിഐ വ്യക്തമാക്കിയിരുന്നു.

Exit mobile version