‘ലോക്‌സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഫ്‌ലൈയിങ് കിസ് നല്‍കി’; പരാതിയുമായി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ലോക്‌സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി മോശമായി പെരുമാറിയെന്ന് ആരോപണം. വനിത എംപിമാര്‍ക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്‌ലൈയിങ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ഉന്നയിച്ചത്. ലോക്സഭയില്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴാണിതെന്നും സഭ്യതയില്ലാത്ത സ്ത്രീവിരുദ്ധ ആണത്തഘോഷമെന്നും സ്മൃതി ഇറാനി പറഞ്ഞു.

സ്മൃതി ഇറാനിക്കും വനിത എംപിമാര്‍ക്കും നേരെയാണ് ഫൈയിങ് കിസ് നല്‍കിയതെന്ന് ശോഭ കരന്തലജെ ആരോപിച്ചു. വിഷയത്തില്‍ ബിജെപി വനിത എംപിമാര്‍ രാഹുലിനെതിരെ പരാതി നല്‍കി.

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആഞ്ഞടിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ രണ്ടാം നാള്‍ സംസാരിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും സര്‍ക്കാരിനുമെതിരെ മണിപ്പൂര്‍ വിഷയത്തില്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി.

മണിപ്പൂരില്‍ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരില്‍ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. സംസ്ഥാനം ഇപ്പോള്‍ രണ്ടായിരിക്കുന്നു. ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

Exit mobile version