‘വല്ലാതെ അസ്വസ്ഥമാകുന്നു’: കുട്ടികളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്ന് ആനന്ദ് മഹീന്ദ്ര

മുംബൈ: സ്മാര്‍ട്ട് ഫോണും മറ്റ് ഇലക്ടോണിക് ഗാഡ്ജറ്റുകളുടെയും അമിത ഉപയോഗം കുട്ടികളില്‍ മാനസിക വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വിഷയത്തില്‍ നടക്കുന്ന പഠനങ്ങളൊക്കെ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പ്രമുഖ വ്യവസായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും ഇക്കാര്യത്തിലുള്ള തന്റെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തമെന്ന് പറയുന്നത്.

‘വല്ലാതെ അസ്വസ്ഥമാകുന്നു. സ്‌പെയിന്‍ ലാബ്‌സും ആന്ധ്രാപ്രദേശിലെ ക്രേയ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് കുട്ടിയായിരിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പ്രായപൂര്‍ത്തിയായ ശേഷമുള്ള അയാളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് എനിക്ക് മാതാപിതാക്കളോട് പറയാനുള്ളത്’. ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

ഗ്ലോബല്‍ മൈന്‍ഡ് പ്രോജക്റ്റ് ആഗോള തലത്തില്‍ ശേഖരിച്ച് ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഡിജിറ്റല്‍ ഡിവൈസ് ഉപയോഗിച്ച് വളരുന്നവരുടെ മാനസികാരോഗ്യത്തില്‍ കാര്യമായ ആഘാതം സംഭവിക്കുകയും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പ്രായം കുറയുന്നതനുസരിച്ച് മാനസികാരോഗ്യം കുറയുന്നതായും പഠനത്തില്‍ കണ്ടെത്തി.

18-നും 24-നും ഇടയില്‍ പ്രായമുള്ള 27,969 വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം മൂലം യുവാക്കള്‍ക്കിടയില്‍ മാനസികാരോഗ്യം കുറയുന്നതായും പഠനം വ്യക്തമാക്കുന്നു. 2023 ജനുവരി മുതല്‍ ഏപ്രില്‍ വരെയായിരുന്നു പഠനം നടത്തിയത്.

പഠനത്തില്‍ പങ്കെടുത്തവരുടെ മാനസികാരോഗ്യ ക്വാട്ടന്റ് (MHQ) സ്‌കോറുകളെ അവര്‍ അവരുടെ ആദ്യത്തെ സ്മാര്‍ട്ട്ഫോണോ ടാബ്ലെറ്റോ സ്വന്തമാക്കിയ പ്രായവുമായി താരതമ്യം ചെയ്തു. ഈ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് വളര്‍ന്നതിന്റെ ആഘാതത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കുന്ന പ്രായം കൂടുന്നതിനനുസരിച്ച് മാനസികാരോഗ്യം മെച്ചപ്പെടുന്നുവെന്ന പഠനത്തില്‍ കണ്ടെത്തി. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മാനസികാരോഗ്യം മെച്ചപ്പെടുന്നതായി കണ്ടെത്തിയത്.

Exit mobile version