മോഡി വന്നാല്‍ പോലും ഒന്നും സംഭവിക്കില്ലെന്ന് അന്ന് തന്നെ പറഞ്ഞു, ഇത് മോഡിയുടെ പതനം

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയെ തരിപ്പണമാക്കി മികച്ച വിജയം നേടി കോണ്‍ഗ്രസ്. പ്രതീക്ഷിച്ചതാണ് കര്‍ണാടകയിലെ വിജയമെന്ന് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്നാല്‍ പോലും കര്‍ണാടകയില്‍ ഒന്നും സംഭവിക്കില്ലെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. അത് സംഭവിച്ചിരിക്കുന്നു എന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. കേവല ഭൂരിപക്ഷം മറികടന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ബംഗളൂരുവിലാണ് യോഗം.

തെരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമ ചിത്രം പുറത്ത് വന്ന സാഹചര്യത്തില്‍ അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ വോട്ടര്‍മാരെ കൈകൂപ്പി അഭിസംബോധന ചെയ്തു. ബംഗളരുവിലെ വസതിക്ക് പുറത്തുവന്നാണ് വിജയം ആഷോഷിക്കുന്ന പ്രവര്‍ത്തകരെ നോക്കി ഡി കെ കൈകൂപ്പിയത്.

പ്രതീക്ഷിച്ച ഫലം തന്നെയാണ് കര്‍ണാടകയില്‍ നിന്നും പുറത്ത് വന്നതെന്ന് ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വന്തം പ്രതിച്ഛായ ഉയര്‍ത്തിയാണ് വോട്ടഭ്യര്‍ത്ഥിച്ചത്. അതിനാല്‍ ഇത് മോഡിയുടെ പതനമാണെന്നായിരുന്നു ഭൂപേഷ് ബാഗേലിന്റെ പ്രതികരണം. വിജയത്തില്‍ മുഖ്യമന്ത്രി എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമയത്ത് കര്‍ണാടകയില്‍ കണ്ട ആവേശമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഇത് രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും എന്നും അദ്ദേഹം ആത്മവിശ്വാസം പങ്കുവെച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും പ്രതികരിച്ചു. പാര്‍ട്ടി എംഎല്‍എമാരേയും സ്വതന്ത്രരേയും പാളയത്തിലെത്തിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം നടത്തിയേക്കാമെന്ന ആശങ്കയും കമല്‍നാഥ് പങ്കുവെച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കോണ്‍ഗ്രസ് 130 സീറ്റിലും ബിജെപി 66 സീറ്റിലും ജെഡിഎസ് 22 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മോദി പ്രഭാവം കര്‍ണാടകയില്‍ ഫലത്തിലെത്തിയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വലിയ വിജയാഘോഷമാണ് ഇതിനകം കോണ്‍ഗ്രസ് പാളയത്തില്‍ നടക്കുന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്തിന് മുന്നില്‍ ‘കര്‍ണാടക വിജയിച്ചു’ എന്ന ഫല്‍ക്സ് ബോര്‍ഡ് ഉയര്‍ന്നിട്ടുണ്ട്.

Exit mobile version