തുഗ്ലക് ലെയ്നിലെ വീടൊഴിഞ്ഞ് രാഹുല്‍ ഗാന്ധി: ഇനി അമ്മയ്‌ക്കൊപ്പം പത്ത് ജന്‍പഥിലെ വീട്ടില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. വീടൊഴിയുന്നതിന് ലോക്സഭാ സെക്രട്ടേറിയേറ്റ് നല്‍കിയ അവസാന ദിവസത്തിലാണ് രാഹുല്‍ വീട് വിട്ടിറങ്ങിയത്. രാവിലെ രണ്ടുതവണ രാഹുല്‍ പ്രിയങ്കാഗാന്ധിക്കൊപ്പം വസതിയില്‍ എത്തിയിരുന്നു. വസതിയൊഴിഞ്ഞ രാഹുല്‍, അമ്മ സോണിയാ ഗാന്ധിയുടെ പത്ത് ജന്‍പഥിലെ വീട്ടിലേക്ക് മാറും.

എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നാണ് വസതി ഒഴിയേണ്ടിവന്നത്. കഴിഞ്ഞ ദിവസങ്ങളിലായി രാഹുല്‍ വസതി വിടാനുള്ള ഒരുക്കത്തിലായിരുന്നു.
ഏപ്രില്‍ 14 ന് തന്റെ ഓഫീസും വീട്ടിലെ സാധനങ്ങളും സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലേക്ക് മാറ്റിയിരുന്നു.

മോഡി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെ ഏപ്രില്‍ 22നകം വസതി ഒഴിയണമെന്ന് രാഹുല്‍ ഗാന്ധിയോട് ലോക്സഭ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെട്ടത്.

രണ്ട് ദശാബ്ദത്തോളമായി ഈ ബംഗ്ലാവിലാണ് രാഹുല്‍ ഗാന്ധി താമസിച്ചു വന്നിരുന്നത്. വൈകാരികമായി ഏറെ അടുപ്പമുള്ള വീടാണെന്നും എന്നാല്‍ നിര്‍ദേശം അനുസരിച്ച് പറഞ്ഞ സമയത്ത് തന്നെ വസതിയൊഴിയുമെന്നുമാണ് രാഹുല്‍ അധികൃതര്‍ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആദ്യമായി എംപിയായ ശേഷം 2005 മുതല്‍ ഇതേ വസതിയിലാണ് രാഹുല്‍ ഗാന്ധി താമസിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായപ്പോഴും ഇവിടെ തന്നെയാണ് രാഹുല്‍ താമസിച്ചത്. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇന്നലെ ഗുജറാത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു.

ഇതോടെ ലോക്സഭാംഗത്വത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. ഇതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ അടുത്തയാഴ്ച രാഹുല്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.

Exit mobile version