വൈകിയെത്തി, ഭാര്യ വാതില്‍ തുറന്നില്ല: പൈപ്പ്‌ലൈനിലൂടെ വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

ചെന്നൈ: രാത്രി വൈകിയത്തി, ഭാര്യ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് പൈപ്പ്‌ ലൈനിലൂടെ വീട്ടിലേക്കുകയറാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. ചെന്നൈയിലെ ജൊലാര്‍പേട്ടില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് റെപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്ന തെന്നരശു(30) ആണ് മരിച്ചത്. ഇയാള്‍ രാത്രി വൈകിയാണ് വീട്ടിലെത്തിയത്.

വൈകിയെത്തിയ ഇയാള്‍ കോളിങ് ബെല്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഭാര്യ പുനിതയെ പലതവണ ഫോണ്‍ ചെയ്‌തെങ്കിലും എടുത്തില്ല. പിന്നീട് പൈപ്പ്‌ലൈനിലൂടെ വീടിന്റെ മൂന്നാം നിലയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് പരുക്കേറ്റാണ് മരണമെന്ന് പോലീസ് പറഞ്ഞു.

ശബ്ദം കേട്ട് ഭാര്യ വീടിന് പുറത്തേക്ക് നോക്കിയപ്പോഴാണ് വീണു കിടക്കുന്ന ഭര്‍ത്താവിനെ കണ്ടത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം കേസെടുത്തിട്ടുണ്ട്.

അതേസമയം ഭാര്യയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് തെന്നരശുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇയാളുടെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം ഫലം വരാത്തതിനാല്‍ പരാതി സ്വീകരിക്കില്ലെന്ന് പോലീസ് പറഞ്ഞു. തെന്നരശുവിന്റെ അന്‍പതോളം ബന്ധുക്കള്‍ ചേര്‍ന്ന് പോലീസ് സ്റ്റേഷനു മുന്നിലുളള റോഡ് ഉപരോധിച്ചു.

Exit mobile version