പൂജാരിയെ തുപ്പി എന്നാരോപണം: യുവതിയെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കി

ബംഗളൂരു: കര്‍ണാടകയില്‍ പൂജാരിയെ തുപ്പിയെന്നാരോപിച്ച് യുവതിയെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. യുവതിയെ മര്‍ദ്ദിച്ച ശേഷം മുടിക്ക് പിടിച്ച് പുറത്തേക്ക് തള്ളി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കി.

വെങ്കിടേശ്വര ഭഗവാന്റെ ഭാര്യയാണ് താനെന്നും പ്രതിമയ്ക്ക് അരികില്‍ ഇരിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ബഹളംവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഗ്രഹത്തിന്റെ സമീപത്ത് ഇരിക്കാന്‍ ശ്രമിക്കുമ്പോള്‍ പൂജാരി തടയുകയായിരുന്നു. ഇതെ തുടര്‍ന്നാണ് യുവതി ശാന്തിക്കാരനെ തുപ്പിയത്.

സംഭവം നടന്നത് ഡിസംബര്‍ 21നാണെങ്കിലും യുവതി അമൃതഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ക്ഷേത്രത്തിലെ ജീവനക്കാരന്‍ യുവതിയെ മര്‍ദ്ദിക്കുന്നതും മുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Exit mobile version