വീടില്ല, കുടിവെള്ളമില്ല, എന്റെ കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ല; ദുരിതം കേള്‍ക്കാന്‍ ആരുമില്ലെന്ന് ഷന്നുവിന്റെ വിലാപം; ഭാരത് ജോഡോ യാത്രയ്ക്കിടെ ദുഃഖം കേട്ട് രാഹുല്‍ ഗാന്ധി

ബര്‍വാഹ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മദ്യപ്രദേശിലൂടെയുള്ള പര്യടനം പൂര്‍ത്തിയാക്കുന്നതിനിടെ ഹൃദയം നോവിക്കുന്ന കാഴ്ച. വീടും വരുമാനവുമില്ലാത്ത കുടുംബം തങ്ങളുടെ വിഷമം രാഹുല്‍ ഗാന്ധിയോട് തങ്ങളുടെ വിഷമം പങ്കുവെയ്ക്കുന്നതാണ് വീഡിയോ.

മധ്യപ്രദേശിലെ ഖര്‍ഗോണില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് ആക്രി പെറുക്കി ജീവിക്കുന്ന കുടുംബം രാഹുലിനോട് വിഷമം പങ്കുവെച്ചത്. യാത്ര ബര്‍വാഹ ടൗണ്‍ കടന്നുപോകുമ്പോഴാണ് വഴിയോരത്ത് കാത്തുനിന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഷന്നുവിനെയും കുടുംബത്തേയും രാഹുല്‍ ഗാന്ധി അടുത്തുവിളിച്ച് സംസാരിച്ചത്.


തങ്ങളുടെ ദുരവസ്ഥ ഷന്നു രാഹുലുമായി പങ്കുവെയ്ക്കുകയായിരുന്നു. ‘വീടില്ല. ചെറിയൊരു കുടിലിലാണ് താമസം. കുടിവെള്ളമില്ല. കറന്റിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല. ദുരിതം കേള്‍ക്കാന്‍ ആരുമില്ല. എന്റെ കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ല’- എന്നാണ് ഏറെ വിഷമത്തോടെ മക്കളെ ചേര്‍ത്ത് പിടിച്ച് 45 വയസുള്ള ഷന്നു രാഹുലിനോട് പറഞ്ഞത്.

തുടര്‍ന്ന് ഷന്നുവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംസാരിച്ചു. മധ്യപ്രദേശിലെ ഖാണ്ഡ്‌വ, ഖര്‍ഗോണ്‍ ജില്ലകള്‍ പിന്നിട്ട് ഭാരത് ജോഡോ യാത്ര വൈകിട്ട് ബാബാസാഹേബ് അംബേദ്കറുടെ ജന്മസ്ഥലമായ മോയിലെത്തിയിരിക്കുകയാണ്.

Exit mobile version