വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ ജനങ്ങളുടെ മനംകവര്‍ന്നിരിക്കുകയാണ് തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാര്‍. പുരോഗമന ചിന്തകള്‍, സാധാരണക്കാരെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള മനസ്സ്, ജനങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനങ്ങള്‍ ഇതെല്ലാമാണ് എംകെ സ്റ്റാലിനെ മുഖ്യമന്ത്രി എന്ന നിലയില്‍ തമിഴ്ജനത ഹൃദയത്തിലേറ്റാന്‍ കാരണം.
നിയമത്തിന്റെ വഴികള്‍ മറികടന്നുള്ള ചില നീക്കങ്ങള്‍ അടുത്തിടെയായി തമിഴ്‌നാട്ടില്‍ സജീവമാണ്. കഴിഞ്ഞ ആറുമാസത്തിനിടെ നാല് എന്‍കൗണ്ടറുകളാണ് സ്റ്റാലിന്റെ പൊലീസ് തമിഴ്‌നാട്ടില്‍ നടത്തിയത്. ഇതില്‍ അഞ്ച് ക്രിമിനലുകള്‍ വെടിയേറ്റ് മരിച്ചു.
സ്റ്റാലിന്‍ അധികാരമേറ്റ ശേഷം നടന്ന എന്‍കൗണ്ടറുകളുടെ തുടക്കം 2021 ഒക്ടോബറിലാണ്. പട്ടാപ്പകല്‍ യുവതിയുടെ മാലപൊട്ടിച്ച ശേഷം പൊതുജനത്തിന് നേരെ തോക്ക് ചൂണ്ടിയ മുര്‍ക്താഷ എന്ന ജാര്‍ഖണ്ഡ് സ്വദേശിയെയാണ് ഒക്ടോബറില്‍ പോലീസ് കാഞ്ചീപുരത്തുവെച്ച് വെടിവെച്ച് കൊന്നത്.
അതേമാസം തന്നെ കൊലപാതകക്കേസടക്കം നിരവധി കേസുകളിലെ പ്രതിയായ ദുരൈമുരുകനെയും പോലീസ് വധിച്ചു. ഈ വര്‍ഷം ആദ്യം കൊലപാതകക്കേസിലെ പ്രതികളായ രണ്ടുപേരെയും പോലീസ് എന്‍കൗണ്ടറില്‍ വധിച്ചു. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന 24കാരന്‍ ദിനേഷ്, 25കാരന്‍ മൊയ്തീന്‍ എന്നിവരെയാണ് പോലീസ് വെടിവെച്ചുകൊന്നത്.
ഒളിവില്‍ കഴിയുന്ന വിവരമറിഞ്ഞ് പിടികൂടാനെത്തിയ പോലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കവെ സ്വയരക്ഷക്കായാണ് ഇരുവരെയും വടിവെച്ച്‌തെന്നാണ് എന്‍കൗണ്ടറില്‍ പോലീസിന്റെ വിശദീകരണം. ഏറ്റവുമൊടുവില്‍ വധിച്ചത് നീരാളി മുരുകന്‍ എന്നയാളെയാണ്. ഇത്തരത്തില്‍ നാല് എന്‍കൗണ്ടറുകളിലായി അഞ്ചുപേരെയാണ് പോലീസ് സ്റ്റാലിന്റെ കാലത്ത് വധിച്ചത്.
എന്നാല്‍ സ്റ്റാലിന്റെ കാലത്ത് മാത്രമല്ല ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോഴും എന്‍കൗണ്ടറുകള്‍ നടന്നിട്ടുണ്ട്. കാട്ടുകള്ളന്‍ വീരപ്പനടക്കമുള്ളവര്‍ തമിഴ് പോലീസിന്റെ എന്‍കൗണ്ടറില്‍ മരിച്ചവരാണ്.