പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ലഭിക്കേണ്ടതായിരുന്നു, സീനിയേഴ്‌സ് പണി തന്നു: എല്ലാം തുറന്ന് പറയാന്‍ കാത്തിരിക്കുകയാണ്; അനസ് എടത്തൊടിക

കോഴിക്കോട്: കായിക രംഗത്ത് സജീവമായിരിക്കെ തന്നെ തനിക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ജോലി ലഭിക്കേണ്ടതായിരുന്നെന്നും എന്നാല്‍ സീനിയര്‍ ഫുട്‌ബോള്‍ താരങ്ങള്‍ അവസരം നഷ്ടപ്പെടുത്തിയെന്നും ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക. ‘മാധ്യമം ഓണ്‍ലൈനി’ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനസിന്റെ വെളിപ്പെടുത്തല്‍.

‘എല്ലാം തുറന്ന് പറയാന്‍ ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഞാന്‍ അറിഞ്ഞത് തന്നെയാണ് സത്യമെന്നുള്ള പൂര്‍ണ വിവരം കിട്ടിയാല്‍ അതെല്ലാം തീര്‍ച്ചയായും പുറത്തുവിടും. അത് പുറത്തുകൊണ്ടുവന്നാല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. പക്ഷേ, അത് ചെയ്താല്‍ എനിക്ക് ശേഷം വരുന്ന കളിക്കാര്‍ക്ക് ഗുണകരമാകുമെന്നത് കൊണ്ടാണ് അതിന് ശ്രമിക്കുന്നത്.

എനിക്കിട്ട് പണി തന്നവര്‍ നമ്മളുടെ കുടുംബത്തെ കുറിച്ച് ആലോചിച്ചില്ലെങ്കിലും നമ്മള്‍ അവരുടെ കുടുംബത്തെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അതുകൊണ്ടൊക്കെയാണ് മടിക്കുന്നത്. ഇത്രയും കാലം നമുക്കുവേണ്ടി കളിച്ച കളിക്കാരാണ്. അവരെ കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ജനങ്ങള്‍ക്ക് അവരോടുള്ള ബഹുമാനം ഇല്ലാതാകും’ – അനസ് പറഞ്ഞു.

Read Also:ആലപ്പുഴ കളക്ടര്‍ രേണു രാജും ശ്രീറാം വെങ്കിട്ടരാമനും ജീവിതത്തില്‍ ഒന്നാകുന്നു; വിവാഹം അടുത്തയാഴ്ച

ഫുട്‌ബോള്‍ രംഗത്ത് നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ പരിശീലകനാകാന്‍ പലരും ക്ഷണിച്ചിട്ടുണ്ട്. പക്ഷേ, തനിക്കത് സാധ്യമല്ലെന്ന് ബോധ്യമുണ്ടെന്ന് അനസ് പറഞ്ഞു. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ജോലിയാണ് തന്നെ തേടിയെത്തിയത്. എന്നാല്‍ പേപ്പര്‍ വര്‍ക്കുകള്‍ ഒരു വിധം ശരിയായി വന്നപ്പോഴായിരുന്നു ചിലര്‍ തന്റെ അവസരം നിഷേധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

താന്‍ വളരെ വൈകി രാജ്യാന്തര ഫുട്‌ബോളിലേക്ക് വന്നയാളായിട്ടു കൂടി പെട്ടെന്ന് വിരമിക്കേണ്ടി വന്നതിന് പിന്നിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതിനകം കായികരംഗത്ത് നിന്ന് പല തരത്തിലുള്ള അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അനസ് ചൂണ്ടിക്കാട്ടി.

നിരവധി ആരാധകര്‍ താരത്തെ പിന്തുണച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഐഎസ്എല്‍ 2021ല്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് വേണ്ടിയാണ് അനസ് ജേഴ്‌സിയണിഞ്ഞത്. സാധ്യമെങ്കില്‍ ഒരു തവണ കൂടി ബൂട്ട് കെട്ടണമെന്ന് ആഗ്രഹമുണ്ടെന്നും അനസ് പറയുന്നു.

Exit mobile version