ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ ചെയ്ത് പാദങ്ങളില്‍ തൊട്ട് നമസ്‌കരിച്ച് ഷാരൂഖ് ഖാന്‍: ‘തുപ്പി’ അപമാനിച്ചെന്ന് വര്‍ഗീയവാദികള്‍, ‘മതേതര ഇന്ത്യ’യെന്ന് ആരാധകലോകം

മുംബൈ: അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെയും അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്ലാനിയുടെയും ചിത്രമാണ്.

മുംബൈ ശിവാജി പാര്‍ക്കിലെത്തിയ താരം ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ (പ്രാര്‍ഥന) എടുക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ലതാ മങ്കേഷ്‌കര്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കുകയും ദുആ എടുത്ത ശേഷം അവരുടെ പാദങ്ങളില്‍ തൊട്ട് നമസ്‌കരിക്കുകയും ചെയ്തു.

എന്നാല്‍ തീവ്ര ഹിന്ദുത്വവാദികള്‍ ആ ചിത്രം ഉപയോഗിച്ച് വിദ്വേഷം പടര്‍ത്തുകയാണ്.
ഷാരൂഖ് ഖാന്‍ മൃതദേഹത്തില്‍ തുപ്പി എന്നാണ് വര്‍ഗീയവാദികള്‍ വ്യാജപ്രചാരണം അഴിച്ചുവിട്ടത്. ദുആ ചെയ്തതിന് ശേഷം ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതിയിരുന്നു. ഇതിനെ ഷാരൂഖ് ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തിലേക്ക് തുപ്പിയെന്നാണ് വ്യാജ പ്രചാരണം നടത്തുന്നത്.


അതേസമയം, മതേതര വിശ്വാസികള്‍ ഇതാണ് യഥാര്‍ഥ ഇന്ത്യയെന്ന അടിക്കുറിപ്പോടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. കൈ കൂപ്പി പൂജ ദദ്‌ലാനിയും കൈകളുയര്‍ത്തി ഷാരൂഖും നില്‍ക്കുന്ന ചിത്രത്തെ മതേതര ഇന്ത്യയുടെ ചിത്രം എന്നാണ് ആരാധകരടക്കം വിശേഷിപ്പിച്ചത്.


‘എത്രമാത്രം മതാന്ധതയും അഴുക്കും തലച്ചോറില്‍ പേറിയാലാകും ലതാജിയുടെ മൃതദേഹത്തില്‍ ഷാരൂഖ് ഖാന്‍ തുപ്പിയെന്ന് ചിന്തിക്കാനാവുക! അതിലെത്ര മടങ്ങ് വിദ്വേഷവും വിവേകശൂന്യതയും ഉണ്ടെങ്കിലാകും അത് പറയാനും പ്രചരിപ്പിക്കാനും തോന്നുക’യെന്ന് ചിത്രം ഏറ്റെടുത്തവര്‍ ചോദിക്കുന്നു.


ഷാരൂഖ് ഖാന്റെ ഏറ്റവും വിജയകരമായ പല സിനിമകളും ലതാ മങ്കേഷ്‌കറുടെ ശബ്ദത്താല്‍ അനശ്വരമായിട്ടുണ്ട്. മുംബൈ ശിവാജി പാര്‍ക്കില്‍ അന്തിമോപചാര ചങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

Exit mobile version