ലതാ മങ്കേഷ്‌കറിന്റെ 93-ാം ജന്മദിനത്തിന് 8 കോടിയുടെ ഭീമന്‍ വീണ; സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപ്പും ചോറും, യുപി സര്‍ക്കാറിനെതിരെ പ്രകാശ് രാജ്

വാരാണസി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം അയോധ്യയിലെ ‘ലതാ മങ്കേഷ്‌കര്‍ ചൗക്ക്’ ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ 93-ാം ജന്മദിനം പ്രമാണിച്ച് 40 അടി നീളമുള്ള ഒരു ഭീമന്‍ ‘വീണ’യാണ് അദ്ദേഹം സമര്‍പ്പിച്ചത്. 8 കോടി മുടക്കിയാണ് വീണ സ്ഥാപിച്ചത്.

അതേസമയം,കോടികള്‍ മുടക്കി വീണ സ്ഥാപിക്കുമ്പോള്‍ അയോദ്ധ്യയിലെ തന്നെ ഒരു പ്രൈമറി സ്‌കൂളില്‍ കുട്ടികളുടെ ഉച്ചഭക്ഷണം ഉപ്പും ചോറുമാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടുള്ള നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റാണ് ശ്രദ്ധേയമായിരിക്കുന്നത്.

40 അടി നീളവും 12 മീറ്റര്‍ ഉയരവും 14 ടണ്‍ ഭാരവുമുള്ള ‘വീണ’യ്ക്ക് വേണ്ടി 7.9 കോടിയാണ് മുടക്കിയിരിക്കുന്നത്. ഗായികയുടെ 92 വര്‍ഷത്തെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന 92 താമരകള്‍, സപ്ത സ്വരങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് തൂണുകളും ഉണ്ട്. സരയൂ നദിയുടെ തീരത്താണ് ലതാ മങ്കേഷ്‌കര്‍ ചൗക്ക് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, അയോധ്യയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാകം ചെയ്ത ചോറും ഉപ്പും കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റ ഉച്ചഭക്ഷണ പദ്ധതിയിലാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭക്ഷണം നല്‍കുന്നത്. എന്നാല്‍ അവിടെയും വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതം ഇത്തരത്തിലാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വീഡിയോ പുറത്തു വന്നത്. ‘മിഡ്-ഡേ മീല്‍ മെനു’ എന്ന് ബോര്‍ഡും വീഡിയോയില്‍ കാണാം.

വൈറലായ വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തതായി ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ ഡിഎം അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സ്‌കീം മെനു പ്രകാരമാണ് ഭക്ഷണം നല്‍കേണ്ടത്, ഇത്തരത്തില്‍ ഒരു അലംഭാവവും വെച്ചുപൊറുപ്പിക്കില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.


2019-ല്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ ഉച്ചഭക്ഷണത്തില്‍ റൊട്ടിയും ഉപ്പും കഴിക്കുന്നത് ചിത്രീകരിച്ചതിന് മിര്‍സാപൂര്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്തതും വാര്‍ത്തയായിരുന്നു.

Exit mobile version