യുപി സര്‍ക്കാര്‍ മുട്ടുമടക്കി: പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചു; രാഹുല്‍ ഗാന്ധിക്ക് ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി

ലക്നൗ: ലഖിംപൂരില്‍ കര്‍ഷകരെ സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ യുപി പോലീസ് കസ്റ്റഡിയിലെടുത്ത എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് 59 മണിക്കൂറിന് ശേഷമാണ് പ്രിയങ്കയെ വിട്ടയച്ചത്. കര്‍ഷകരെ കാണാതെ പിന്‍മാറില്ലെന്ന പ്രിയങ്കയുടെ ഉറച്ച നിലപാടിന് മുന്നില്‍ യുപി സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു.

അതേസമയം, പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കി. വിമാനമാര്‍ഗം ലക്നൗവിലെത്തുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗമാണ് ലഖിംപൂരിലെത്തുക.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അറിയിച്ചത്. ‘സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ ലഖിംപൂര്‍ ഖേരിയിലേക്ക് പോകട്ടെ. പോകാന്‍ ഞങ്ങള്‍ അനുവദിക്കും.’ ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാഹുലിന്റെ സന്ദര്‍ശനത്തിന് ആദ്യം സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിയിരുന്നില്ല. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്നാണ് യുപി സര്‍ക്കാര്‍ അറിയിച്ചത്. യാത്രക്കിടെ രാഹുലിനേയും മുഖ്യമന്ത്രിമാരായ ഭൂപേഷ് ഭാഗേലിനേയും ചരണ്‍ജിത് സിംഗ് ചന്നിയേയും ഡല്‍ഹി എയര്‍പ്പോര്‍ട്ടില്‍ സിഐഎസ്എഫ് തടഞ്ഞിരുന്നു.

സുപ്രീംകോടതിയില്‍ അനുമതി നിഷേധിച്ചാലും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുല്‍ഗാന്ധി നേരത്തേ അറിയിച്ചിരുന്നു. കര്‍ഷകര്‍ക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Exit mobile version