റോഡുകള്‍ മോശം: ഗ്രാമത്തിലെ യുവാക്കളുടെ വിവാഹം മുടങ്ങുന്നു; റോഡ് നന്നാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ഥിച്ച് യുവതി

ബംഗളൂരു: ഗ്രാമത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ കാരണം ആളുകളുടെ വിവാഹം നടക്കുന്നില്ലെന്ന് പരാതിയുമായി യുവതി രംഗത്ത്. കര്‍ണാടക സ്വദേശിയായ യുവതിയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതിയിരിക്കുന്നത്.

ദേവംഗരെ ജില്ലയിലെ എച്ച് രാംപുര ഗ്രാമത്തിലെ സ്‌കൂള്‍ ടീച്ചര്‍ ബിന്ദുവാണ്
മോശപ്പെട്ട റോഡുകള്‍ കാരണം യുവതികളുടെയും യുവാക്കളുടെയും വിവാഹം മുടങ്ങുന്നെന്ന മുഖ്യമന്ത്രിയെ കത്തെഴുതി അറിയിച്ചിരിക്കുന്നത്. എത്രയും വേഗത്തില്‍ റോഡുകള്‍ ശരിയാക്കി തരണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

”ഞങ്ങളുടെ ഗ്രാമത്തിലേക്ക് നല്ല ഗതാഗത സൗകര്യമില്ലെന്ന് മാത്രമല്ല ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ് ഗ്രാമമുള്ളത്. നല്ല റോഡുകളില്ലാത്തതിനാല്‍ ഇവിടെയുള്ളവര്‍ക്ക് വിദ്യാഭ്യാസമില്ലെന്ന ധാരണയാണ് പുറത്തുള്ളവര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ വിവാഹാലോചനകളും വരുന്നില്ല’ ബിന്ദു കത്തില്‍ പറയുന്നു.

കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 2 ലക്ഷത്തോളം രൂപയാണ് റോഡ് നന്നാക്കാനായി ലഭിച്ചിരിയ്ക്കുന്നത്. ഈ തുക മതിയാകില്ലെന്നും ടാറിങ്ങിനായി 50 ലക്ഷം മുതല്‍ ഒരു കോടി വരെ ഫണ്ട് വേണമെന്നും സര്‍ക്കാറിനോടും എംഎല്‍എയോടും ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫിസര്‍ വ്യക്തമാക്കി.

Exit mobile version